ഇടുക്കി: വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ആദ്യഘട്ട വിചാരണ പൂർത്തിയായി. രണ്ടാംഘട്ട വിചാരണ ഈ മാസം 30ന് തുടങ്ങും. കട്ടപ്പന അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്‌ജ് ഫിലിപ്പ് തോമസ് മുമ്പാകെയാണ് വിചാരണ നടക്കുന്നത്. കഴിഞ്ഞ ജൂൺ 30ന് ആണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
സംഭവത്തിൽ സമീപവാസിയായ അർജുനാണ് പ്രതി. ഈ മാസം ഒമ്പതാം തീയതിയാണ് കേസിന്റെ വിചാരണ തുടങ്ങിയത്. ഏഴ് ദിവസം കൊണ്ട് ഒമ്പത് പേരുടെ വിചാരണയാണ് പൂർത്തിയായത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛനും ബന്ധുക്കളും അടക്കമുള്ളവരാണിത്. 62 പേരെയാണ് കേസിൽ സാക്ഷികളാക്കിയിരിക്കുന്നത്. രണ്ടാംഘട്ട വിചാരണക്കായി നാല് പേർക്കാണ് ആദ്യം സമൻസ് അയക്കുക.
300 പേജുള്ള കുറ്റപത്രത്തിൽ 250ഓളം പേരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ അയൽവാസിയും പ്രതിയുമായ അർജുനെ അറസ്‌റ്റ് ചെയ്‌ത് 78 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമർപ്പിച്ചത്. സംഭവം നടക്കുന്ന ദിവസം പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയും, ബോധരഹിതയായപ്പോൾ ഷാൾ ഉപയോഗിച്ച് കെട്ടിത്തൂക്കുകയുമായിരുന്നു. ശേഷം ഇയാൾ തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചു.
Most Read: കാക്കനാട് റോഡരികിൽ 45-കാരനെ മരിച്ച നിലയിൽ കണ്ടെത്തി