ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ചുരക്കുളം എസ്‌റ്റേറ്റിലെ അർജുനെ (24) കോടതി വെറുതേവിട്ട വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കുട്ടിയുടെ കുടുംബം. ഈ ആവശ്യം ഉന്നയിച്ചു അപ്പീൽ നൽകുമെന്ന് കുട്ടിയുടെ കുടുംബം അറിയിച്ചു.
പ്രതിയെ വെറുതെവിട്ട വിധിക്കെതിരെ അടുത്ത ദിവസം തന്നെ പ്രോസിക്യൂഷൻ അപ്പീൽ നൽകും. ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അനുമതി ലഭിച്ചാലുടൻ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ സുനിൽ മഹേശ്വരൻ പിള്ള പറഞ്ഞു. ആരുജനെതിരെ ശാസ്‌ത്രീയ തെളിവുകൾ ഉണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം.
പോലീസ് അന്വേഷണത്തിൽ വീഴ്‌ച ഉണ്ടായെന്ന് കരുതുന്നില്ലെന്നും, പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞത് മാത്രമാണ് വിധി പുറപ്പെടുവിച്ച കട്ടപ്പന സ്‌പെഷ്യൽ കോടതി ജഡ്‌ജി വി മഞ്‍ജു കേട്ടതെന്നും കുട്ടിയുടെ കുടുംബം പ്രതികരിച്ചു. പോലീസ് അന്വേഷണത്തിൽ വീഴ്‌ച ഉണ്ടായെന്നും, കൊലപാതകവും ബലാത്സംഗവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും നിരീക്ഷിച്ചാണ് കോടതി പ്രതിയെ വെറുതെവിട്ടത്.
അതിനിടെ, കേസിലെ യഥാർഥ പ്രതിയെ കണ്ടെത്താൻ പുനരന്വേഷണം ആവശ്യപ്പെടുമെന്ന് അർജുന്റെ അഭിഭാഷകനും വ്യക്‌തമാക്കിയിട്ടുണ്ട്. അതേസമയം, കേസിൽ പ്രതിയെ രക്ഷിക്കാൻ ബാഹ്യ സമ്മർദ്ദം ഉണ്ടായെന്ന് കരുതുന്നില്ലെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. ഇത്തരം ഒരു കേസിൽ ആരും ഇടപെടില്ല. കുറ്റമറ്റ രീതിയിലാണ് അന്വേഷണം നടന്നത്. കോടതി പോലീസിനെ വിമർശിച്ചത് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കണമെന്നും പി രാജീവ് പറഞ്ഞു.
ഡിവൈഎഫ്‌ഐക്കാരനായ പ്രതിയെ രക്ഷിക്കാൻ സിപിഎം ഇടപെട്ടുവെന്നും വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആരോപണം ഉയർന്നിരുന്നു. 2021 ജൂൺ 30നാണു വണ്ടിപ്പെരിയാറിലെ എസ്‌റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിത്തൂക്കിയ നിലയിൽ പെൺകുഞ്ഞിന്റെ ജഡം കണ്ടെത്തിയത്.
Sabarimala| ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് സർവീസ് ആരംഭിച്ചു; വൈകിട്ട് കോട്ടയത്തെത്തും