കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജിക്ക് ആശ്വാസം. വിജിലൻസ് പിടിച്ചെടുത്ത പണം കെഎം ഷാജിക്ക് വിട്ടുനൽകണമെന്ന് ഹെക്കോടതി ഉത്തരവിട്ടു. കെഎം ഷാജിയുടെ അഴീക്കോട്ടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിടികൂടിയ 47.35 ലക്ഷം വിട്ടുകൊടുക്കാനാണ് നിർദ്ദേശം. പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കെഎം ഷാജി സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.
കഴിഞ്ഞ വർഷമാണ് കെഎം ഷാജിയുടെ കണ്ണൂർ അഴീക്കോട് വീട്ടിൽ നിന്ന് വിജിലൻസ് റെയ്‌ഡ് നടത്തി 47,35,000 രൂപ പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പിരിച്ച പണം വിജിലൻസ് കൊണ്ടുപോയതെന്നാണ് കെഎം ഷാജി കോടതിയിൽ വാദിച്ചത്. പണം വിട്ടുനൽകണമെന്ന കെഎം ഷാജിയുടെ ആവശ്യം നേരത്തെ കോഴിക്കോട് വിജിലൻസ് കോടതി തള്ളിയിരുന്നു.
തിരഞ്ഞെടുപ്പ് രസീതിൽ പിരിക്കാവുന്ന തുകയിൽ കൂടുതൽ പണം പല രസീതിലും കണ്ടെത്തിയതടക്കം സംശയാസ്‌പദമാണെന്ന് വിലയിരുത്തിയായിരുന്നു കോടതി ഹരജി തള്ളിയത്. കോഴിക്കോട് ഒന്നര കോടിയുടെ വീട് നിർമിച്ചത് അനധികൃത സ്വത്ത് സമ്പാദനത്തിലൂടെയാണെന്ന സിപിഎം പ്രവർത്തകൻ ഹരീഷിന്റെ പരാതിയിലാണ് കെഎം ഷാജിക്കെതിരെ കേസെടുത്തത്. കേസിലെ തുടർനടപടികൾ നേരത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു.
Most Read| അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ബസുകളിൽ സൗജന്യ യാത്ര