ചെന്നൈ: ഡോ. ബിആര്‍ അംബേദ്‌കറുടെ ജൻമദിനമായ ഇന്ന് തമിഴ്‌നാട്ടിൽ ജാതി വിവേചനത്തിനെതിരെ പ്രതിജ്‌ഞയെടുക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് ജാതി വിവേചനത്തിനെതിരായ പ്രതിജ്‌ഞയെടുക്കുന്നത്. സമത്വം ഉയര്‍ത്തിപ്പിടിക്കുക, പിന്തുടരുക എന്നതാണ് പ്രതിജ്‌ഞയുടെ അന്തസത്ത.
ഈ വര്‍ഷം മുതല്‍ അംബേദ്‌കറുടെ ജൻമദിനാഘോഷം സമത്വ ദിനമായി ആചരിക്കും. അംബേദ്‌കറുടെ അഭിപ്രായങ്ങള്‍ ഭാവിയിലേക്കുള്ള വഴിവിളക്കാണെന്നും അംദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത കൃതികള്‍ തമിഴില്‍ പ്രസിദ്ധീകരിക്കുമെന്നും സ്‌റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു. അംബേദ്‌കർ മണിമണ്ഡപത്തില്‍ അദ്ദേഹത്തിന്റെ പൂര്‍ണകായ വെങ്കല പ്രതിമ സ്‌ഥാപിക്കും.
അംബേദ്‌കറുടെ ജൻമദിനം സമത്വ ദിനമായി പ്രഖ്യാപിക്കണമെന്ന് ആദി ദ്രാവിഡര്‍, ആദിവാസി ക്ഷേമ വകുപ്പ് യോഗത്തില്‍ നേരത്തെ നിവേദനം നല്‍കിയിരുന്നു. അതുകൂടി കണക്കിലെടുത്താണ് സ്‌റ്റാലിന്റെ പ്രഖ്യാപനം. സാമൂഹ്യനീതിയുടെ ലക്ഷ്യം സമത്വം കൈവരിക്കുകയാണെന്നും ഏത് നിവേദനത്തിലും ദ്രുതഗതിയിലുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സ്‌റ്റാലിന്‍ വ്യക്‌തമാക്കി.
Read Also: സമരം തുടരും; നിലപാടിലുറച്ച് കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷൻ








































