ന്യൂഡെൽഹി: വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിർക്കാൻ ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. മോദി സർക്കാരിന്റെ ഭരണഘടനാ വിരുദ്ധവും ഭിന്നിപ്പ് ഉണ്ടാക്കുന്നതുമായ അജണ്ടയെ പരാജയപ്പെടുത്തുന്നതിന് പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ഒന്നിച്ചു പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിൽ ചേർന്ന ഇന്ത്യ സഖ്യ പാർട്ടികളുടെ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ ബില്ലിലെ നിലപാട് കോൺഗ്രസ് വ്യക്‌തമാക്കി. പ്രതിപക്ഷം നാളെ ലോക്‌സഭയിലും പിന്നീട് രാജ്യസഭയിലും ബില്ലിനെ എതിർക്കും. ഭരണപക്ഷം എന്തെല്ലാം പ്രകോപനം ഉണ്ടാക്കിയാലും സഭക്കുള്ളിൽ തുടരും. ചർച്ചയിൽ നിന്ന് മാറി നിൽക്കുകയോ ഇറങ്ങി പോവുകയോ ചെയ്യില്ല.
സഭയ്‌ക്കുള്ളിൽ നിന്ന് ശക്‌തമായ എതിർ വാദം ഉയർത്താനും വോട്ടെടുപ്പ് ആവശ്യപ്പെടാനും പ്രതിപക്ഷം തീരുമാനിച്ചു. എല്ലാ പ്രതിപക്ഷ പാർട്ടികളും എംപിമാർക്ക് വിപ്പ് നൽകും. വിവാദങ്ങൾക്കൊടുവിൽ വഖഫ് നിയമ ഭേദഗതി ബിൽ നാളെ ഉച്ചയ്‌ക്ക് 12 മണിക്ക് ലോക്‌സഭയിൽ അവതരിപ്പിക്കും. ബില്ലിൻമേൽ എട്ട് മണിക്കൂർ ചർച്ച നടക്കും. ഇന്ന് ഉച്ചയ്‌ക്ക് ചേർന്ന കാര്യോപദേശ സമിതി യോഗത്തിലാണ് തീരുമാനം.
ബില്ലിലെ ചർച്ചയിൽ പങ്കെടുക്കാൻ പാർട്ടി നിർദ്ദേശത്തെ തുടർന്ന് സിപിഐഎം എംപിമാർ മധുരയിൽ നിന്നും ഡെൽഹിയിലേക്ക് തിരിച്ചു. ബില്ലിനെ അനുകൂലിക്കണമെന്ന് കത്തോലിക്കാ സഭ ആഹ്വാനം ചെയ്‌തിരുന്നു. ന്യൂനപക്ഷകാര്യ മന്ത്രി കുറേ റിജ്‌ജുവാണ് ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്ലിൻമേൽ സംസാരിക്കും. ബിജെപിയും എല്ലാ എംപിമാർക്കും വിപ്പ് നൽകിയിട്ടുണ്ട്.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ