ന്യൂഡെൽഹി: നിയന്ത്രണ രേഖയിലെ അതിർത്തി തർക്കത്തിൽ ഇന്ത്യ ചൈനയുമായി ധാരണയിലെത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. 2020 ജൂണിലെ ഗാൽവാൻ സംഘർഷത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഇതോടെ ഇന്ത്യ-ചൈന രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുകയും ചെയ്‌തിരുന്നു.
ഈ വിഷയത്തിലാണ് ഇരു രാജ്യങ്ങളും ഇപ്പോൾ ധാരണയിലെത്തിയതെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി അറിയിച്ചു. ധാരണ പ്രകാരം യഥാർഥ നിയന്ത്രണ രേഖയിൽ നിന്ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിക്കും. മേഖലയിൽ ഇരു രാജങ്ങളും പട്രോളിംഗ് നടത്താനും ധാരണയായിട്ടുണ്ട്.
അതേസമയം, നാളെ റഷ്യയിൽ നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇന്ത്യ- ചൈന ഉഭയകക്ഷി ചർച്ചകൾ നടക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി- ഷി ചിൻപിങ് കൂടിക്കാഴ്‌ച നടക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അതിന് സാധ്യതയില്ലെന്നാണ് നിലവിലെ സൂചനകൾ.
2020 മെയ് മാസം മുതലുണ്ടായ ഉരസലുകള്‍ക്ക് ഒടുവിലാണ് ഗാൽവാൻ സംഘര്‍ഷമുണ്ടായത്. 20 ഇന്ത്യന്‍ സൈനികരും, നിരവധി ചൈനീസ് പട്ടാളക്കാരും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട പട്ടാളക്കാരുടെ എണ്ണം ചൈനീസ് പുറത്തുവിട്ടിട്ടില്ല.
Most Read| മദ്രസകൾക്കെതിരായ ദേശീയ കമ്മീഷന്റെ നിർദ്ദേശങ്ങൾക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ