ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ ഡെപ്‌സാങ്, ഡെംചോക് മേഖലകളിൽ പട്രോളിങ് ആരംഭിച്ച് ഇന്ത്യയും ചൈനയും. മേഖലയിൽ മുഖാമുഖം വരാതെയാണ് ഇരു സേനാ വിഭാഗങ്ങളുടെയും പട്രോളിങ്. മേഖലയിൽ നിന്ന് ഇന്ത്യയുടേയും ചൈനയുടെയും സൈനിക പിൻമാറ്റ നടപടികൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് പട്രോളിങ് ആരംഭിച്ചത്.
പട്രോളിങ് 2020 ഏപ്രിലിന് മുൻപുള്ള നിലയിലാണ് പുനരാരംഭിച്ചത്. 2020ൽ ചൈനീസ് പക്ഷത്ത് നിന്ന് ആക്രമണം ഉണ്ടാകുന്നതിന് മുമ്പുള്ള സ്‌ഥിതി പുനഃസ്‌ഥാപിക്കുകയാണ് ലക്ഷ്യം. ദീപാവലി ദിനമായ ഇന്ന് ഇരുപക്ഷത്തെയും സൈനികർ മധുരപലഹാരങ്ങൾ കൈമാറും.
സൈനിക പിൻമാറ്റത്തിനൊപ്പം മേഖലയിലെ താൽക്കാലിക നിർമാണങ്ങളും പൊളിച്ചുമാറ്റി. പ്രതിരോധ സാമഗ്രികളും സൈനിക വാഹനങ്ങളും ബേസ് ക്യാമ്പുകളിലേക്ക് തിരികെ കൊണ്ടുപോയി. സേനകളുടെ പിൻമാറ്റം സംബന്ധിച്ച വ്യക്‌തതയ്‌ക്കായി ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ചും നേരിട്ടും സൈന്യം പരിശോധന നടത്തും.
ഇന്ത്യ- ചൈന അതിർത്തി പ്രദേശങ്ങളിൽ സൈനിക വിന്യാസം കുറയ്‌ക്കുന്നതിനുളള മൂന്ന് ഘട്ട പ്രക്രിയയുടെ ആദ്യപടിയാണിത്. സംഘർഷാവസ്‌ഥ കുറയ്‌ക്കൽ, സൈനികരെ പിൻവലിക്കൽ തുടങ്ങിയവയാണ് മറ്റ് ഘട്ടങ്ങൾ. കഴിഞ്ഞ ദിവസം റഷ്യയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചെനീസ് പ്രസിഡണ്ട് ഷി ചിൻപിങും കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ഇന്ത്യയും ചൈനയും തമ്മിലുള്ള ആശയവിനിമയവും സഹകരണവും മെച്ചപ്പെടുത്തേണ്ടത് ഇരു രാജ്യങ്ങളുടെയും ആവശ്യമാണെന്നായിരുന്നു നിലപാട്. നിയന്ത്രണ രേഖയിൽ നിന്ന് പിൻവാങ്ങുന്നതിൽ ധാരണയായതായി കഴിഞ്ഞ ആഴ്‌ചയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. തുടർന്ന് ചൈനയും ഇക്കാര്യം സ്‌ഥിരീകരിക്കുകയായിരുന്നു.
2020 ജൂണിൽ ഗാൽവാൻ സംഘർഷത്തെ തുടർന്നാണ് നിയന്ത്രണ രേഖയിൽ ഇരു രാജ്യങ്ങളും സന്നാഹങ്ങൾ വർധിപ്പിച്ചത്. 2020 മെയ് മാസം മുതലുണ്ടായ ഉരസലുകള്‍ക്ക് ഒടുവിലാണ് ഗാൽവാൻ സംഘര്‍ഷമുണ്ടായത്. 20 ഇന്ത്യന്‍ സൈനികരും, നിരവധി ചൈനീസ് പട്ടാളക്കാരും കൊല്ലപ്പെട്ടിരുന്നു.
Most Read| സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് അമ്മ; ട്രിപ്പിൾ ഗോൾഡ് മെഡൽ തിളക്കത്തിൽ അനഘ