ന്യൂഡെൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് പ്രതിസന്ധിയിലായ ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ സഹായം. 38,000 മെട്രിക് ടൺ ഇന്ധനമാണ് അടിയന്തിരമായി ഇന്ത്യ കൊളംബോയിൽ എത്തിച്ചത്. ‘അയൽപ്പക്കത്തിന് മുൻഗണന’ എന്ന നയത്തിന്റെ ഭാഗമായാണ് ഇന്ത്യയുടെ നടപടി.
ഇസ്രയേൽ-യുഎസ്-ഇറാൻ തമ്മിലുള്ള യുദ്ധവും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും കാരണം ശ്രീലങ്കയിലെ ഇന്ധനവിതരണം നിലച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ കൈത്താങ്ങ്. ശ്രീലങ്കൻ പ്രസിഡണ്ട് അനുര കുമാര ദിസനായകെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് ഇന്ത്യ ഇന്ധനം അയച്ചത്. ശ്രീലങ്കയ്ക്ക് ഇന്ധനം നൽകിയ ഇന്ത്യയുടെ അടിയന്തിര പിന്തുണയ്ക്ക് ദിസനായകെ നന്ദി അറിയിച്ചു.
”പശ്ചിമേഷ്യയിലെ സംഘർഷം കാരണം ശ്രീലങ്ക നേരിടുന്ന ഇന്ധന വിതരണ പ്രതിസന്ധിയെ കുറിച്ച് കുറച്ചുദിവസം മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചിരുന്നു. ഇന്ത്യയുടെ വേഗത്തിലുള്ള പിന്തുണയ്ക്ക് നന്ദി. 38,000 മെട്രിക് ടൺ ഇന്ധനം ഇന്നലെ കൊളംബോയിൽ എത്തി. ഏകോപന പ്രവർത്തനങ്ങൾക്ക് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും നന്ദി അറിയിക്കുന്നു”- അനുര കുമാര ദിസനായകെ എക്സിൽ കുറിച്ചു.
വെസ്റ്റ് ഏഷ്യയിൽ നിന്നും സിംഗപ്പൂരിൽ നിന്നും ഇന്ധന വാങ്ങിയിരുന്ന ശ്രീലങ്കയ്ക്ക് യുദ്ധം കാരണം വിതരണക്കാർ പിൻമാറിയതാണ് വലിയ തിരിച്ചടിയായത്. ഈ സാഹചര്യത്തിലാണ് ഐഒസിഎല്ലിൽ നിന്ന് ഇന്ത്യ സഹായമെത്തിച്ചത്. ആകെ എത്തിയ 38,000 മെട്രിക് ടണ്ണിൽ 20,000 ടൺ ഡീസലും 18,000 ടൺ പെട്രോളുമാണുള്ളത്.
യുദ്ധം മൂലമുണ്ടായ ഊർജ പ്രതിസന്ധിയെ കുറിച്ച് ഈ ആഴ്ച ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കൻ പ്രസിഡണ്ടുമായി സംസാരിച്ചിരുന്നു. ഇന്ത്യ-ശ്രീലങ്ക ഊർജ സഹകരണം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക സുരക്ഷ വർധിപ്പിക്കുന്നതിനുമുള്ള പ്രധാന നീക്കങ്ങൾ തങ്ങൾ അവലോകനം ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞിരുന്നു. വിശ്വസ്തരായ പങ്കാളികളായി ഇന്ത്യയും ശ്രീലങ്കയും ചേർന്ന് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
Most Read| സ്വയം പ്രഖ്യാപിത ലിംഗസ്വത്വം അംഗീകരിക്കില്ല; ട്രാൻസ്ജെൻഡർ ബിൽ പാസാക്കി




































