തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാവുന്നു. വിതുര ആനപ്പാറ മണലി റോഡരികത്ത് വീട്ടിൽ, എൻകെ. നിരഞ്ജന കൃഷ്ണന്റെയും (37) ബിനിൽ മനോഹറിന്റെയും പെൺകുഞ്ഞാണ് മരിച്ചത്.
അതിനിടെ, ആരോപണ വിധേയയായ ഡോക്ടറിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ ഡോ. ബിന്ദു സുന്ദറിനോടാണ് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഡോ. ബിന്ദുവിനെതിരെ നേരത്തെയും ഒട്ടേറെ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയത്. ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സംഭവത്തിൽ അന്വേഷണം നടത്താൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് ജില്ലാ ആശുപത്രിയിൽ എത്തും.
മരിച്ച കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. യുവതിയുടെ ശസ്ത്രക്രിയ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നും ഇക്കാര്യത്തിൽ വിശദീകരണം പോലും നൽകാതെ ഡോക്ടർ സ്ഥലം വിട്ടുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
തിങ്കളാഴ്ച രാവിലെ പത്തുമണിക്കാണ് ഒമ്പതാം മാസത്തെ സ്കാൻ റിപ്പോർട് കാണിക്കാൻ ഗൈനക്കോളജി വിഭാഗത്തിൽ നിരഞ്ജന കൃഷ്ണനും ഭർത്താവും എത്തിയത്. തുടർന്ന് പ്രസവത്തിനായി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 4.30ന് ലേബർ റൂമിൽ കയറ്റി. നിരഞ്ജനയ്ക്കൊപ്പം മാതാവ് നിർമലയും ലേബർ റൂമിൽ ഉണ്ടായിരുന്നു.
രണ്ടുമണിയോടെ ശസ്ത്രക്രിയ നടത്തിയെങ്കിലും പുറത്തെടുത്ത ഉടൻ കുഞ്ഞ് മരിക്കുകയായിരുന്നു. പിന്നാലെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രസവ ശസ്ത്രക്രിയയ്ക്ക് പോകുന്നെന്ന പരാതിയിൽ ഡോ. ബിന്ദുവിനെതിരെ ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് നവജാത ശിശുവിന്റെ മരണം.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!


































