ടെഹ്‌റാൻ: ഇസ്രയേലിനെതിരായ യുദ്ധത്തിന് വിജയം നേടിയതായും, ഈ വിജയം അമേരിക്കയുടെ മുഖത്തേറ്റ ശക്‌തമായ അടിയാണെന്നും ഇറാന്റെ പരമോന്നത ആയത്തുല്ല അലി ഖമനയി. ഇറാൻ-ഇസ്രയേൽ വെടിനിർത്തലിന് ശേഷമുള്ള ഖമനയിയുടെ ആദ്യപ്രതികരണമാണിത്.
ഇസ്രയേലിനെതിരെയുള്ള വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും ഖമനയി ടെലിവിഷൻ സന്ദേശത്തിൽ പറഞ്ഞു. യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിൽ ഇസ്രയേൽ പൂർണമായും നശിക്കപ്പെടുമെന്ന് കരുതിയാണ് യുഎസ് ആക്രമണത്തിൽ പങ്കെടുത്തത്. എന്നാൽ, ഈ യുദ്ധത്തിൽ അവർക്ക് യാതൊരു തരത്തിലുള്ള നേട്ടവും ഉണ്ടാക്കാൻ സാധിച്ചില്ലെന്നും ഖമനയി പറഞ്ഞു.
ഗൾഫ് മേഖലയിൽ വിന്യസിച്ചിരിക്കുന്ന യുഎസ് സേനയ്‌ക്കെതിരെ ഇറാൻ നടത്തിയ ആക്രമണത്തെ കുറിച്ചും ഖമനയി പ്രതികരിച്ചു. യുഎസിന്റെ മുഖത്ത് കനത്ത പ്രഹരമേൽപ്പിക്കാൻ ഇസ്‍ലാമിക് റിപ്പബ്ളിക്കിനായെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ പ്രധാന യുഎസ് താവളങ്ങളിലൊന്നായ അൽ ഉദൈദ് വ്യോമതാവളത്തിൽ ആക്രമണം നടത്തുകയും നാശനഷ്‌ടങ്ങൾ വരുത്തുകയും ചെയ്‌തതായി ഖമനയി പറഞ്ഞു. ഭാവിയിൽ വേണ്ടിവന്നാൽ ഇത്തരം നടപടി ആവർത്തിപ്പിക്കപ്പെടുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
ജൂൺ 18നായിരുന്നു ഖമനയിയുടെ അവസാന പ്രതികരണം ഉണ്ടായത്. എന്നാൽ, പിന്നീട് അദ്ദേഹം പൊതു പ്രസ്‌താവനകളൊന്നും നടത്തിയിരുന്നില്ല. ഖമനയി എവിടെയെന്ന ചോദ്യം ഇസ്രയേൽ മാദ്ധ്യമങ്ങളടക്കം ഉയർത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇസ്രയേൽ- ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. 12 ദിവസത്തെ സംഘർഷം അവസാനിപ്പിച്ച് ഇരുരാജ്യങ്ങളും വെടിനിർത്തലിന് ധാരണയായെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആണ് പ്രഖ്യാപിച്ചത്.
എന്നാൽ, വെടിനിർത്തൽ സമയത്തിന് ശേഷവും ഇറാൻ മിസൈൽ ആക്രമണം തുടർന്നെന്ന് ആരോപിച്ച് പുലർച്ചെയ്‌ക്ക് മുൻപേ ഇസ്രയേൽ ടെഹ്റാനിൽ കനത്ത ബോംബുവർഷം നടത്തി. ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി സംസാരിച്ചതോടെയാണ് ഇത് അവസാനിപ്പിച്ചത്. തിങ്കളാഴ്‌ച രാത്രി ഖത്തറിലെ യുഎസ് വ്യോമതാവളത്തിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി മണിക്കൂറുകൾക്കകമാണ് സാമൂഹിക മാദ്ധ്യമത്തിലൂടെ നാടകീയമായി ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.
Most Read| വാക്‌സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!








































