ടെഹ്‌റാൻ: പശ്‌ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ, ഇറാന് നൽകിയ സമയപരിധി അവസാനിക്കാൻ പോവുകയാണെന്ന മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സമാധാന കരാറിൽ എത്തുന്നതിനോ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനോ ഇറാന് നൽകിയ സമയം അവസാനിക്കാൻ ഇനി വെറും 48 മണിക്കൂർ മാത്രമാണ് ഉള്ളതെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
മാർച്ച് 26ന് നൽകിയ പത്ത് ദിവസത്തെ കാലാവധി തീരാൻ രണ്ടു ദിവസം മാത്രമാണ് ശേഷിക്കുന്നത്. സമയം അതിവേഗം അവസാനിക്കുകയാണ്. ഉചിതമായ തീരുമാനം ഇല്ലെങ്കിൽ ഭയാനകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഭീഷണി മുഴക്കിയത്.
യുഎസിന്റെ സമാധാന നിർദ്ദേശങ്ങൾ ഏകപക്ഷീയവും അനീതി നിറഞ്ഞതുമാണെന്നാണ് ഇറാൻ നേരത്തെ വ്യക്‌തമാക്കിയത്. ട്രംപ് ഭീഷണി മുഴക്കിയ സഹഹ്ക്രയത്തിൽ ഇനി ഇറാന്റെ നിലപാട് എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ലോക രാജ്യങ്ങൾ.
പൈലറ്റിനായി തിരച്ചിൽ
രണ്ട് അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതിന് പിന്നാലെ, ഇറാന്റെ അധീനതയിലുള്ള പ്രദേശത്ത് കാണാതായ എഫ്-15 വിമാനത്തിന്റെ പൈലറ്റിനായി ഇസ്‍ലാമിക് റവല്യൂഷണറി ഗാർഡ് കോർ വ്യാപകമായ തിരച്ചിൽ നടത്തുകയാണ്. ശത്രുവിനെ പിടികൂടുകയോ വധിക്കുകയോ ചെയ്യുന്നവർക്ക് പാരിതോഷികവും ബഹുമതിയും നൽകുമെന്ന് പ്രാദേശിക ഗവർണറും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
രണ്ട് സീറ്റുകളുള്ള എഫ്-15 ഇ വിമാനത്തിൽ ഉണ്ടായിരുന്ന ജീവനക്കാരിൽ ഒരാളെ വെള്ളിയാഴ്‌ച രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെയാൾക്കുള്ള തിരച്ചിൽ തുടരുകയാണ്. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലാണ് തിരച്ചിൽ. യുഎസിന്റെ എക്യൂ-1 ഡ്രോൺ വെടിവെച്ചിട്ടതായും ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിരുന്നു. എന്നാൽ, യുഎസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.
ഹോർമുസ് കടന്നത് എട്ട് ഇന്ത്യൻ കപ്പലുകൾ
പശ്‌ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടയിലും, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്ന് ഇതുവരെ ഇന്ത്യയിലെത്തിയത് എട്ട് ഇന്ത്യൻ കപ്പലുകൾ. ഇന്ത്യ അടക്കമുള്ള സുഹൃദ്‌രാജ്യങ്ങൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യ, റഷ്യ, ചൈന, പാക്കിസ്‌ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് ഹോർമുസ് വഴി ചരക്കുനീക്കം നടത്താമെന്നാണ് അറിയിപ്പ്. ഇതിന് പിന്നാലെ, ഈ പാതയിലൂടെ ഏറ്റവും കൂടുതൽ കപ്പലുകൾ കടത്തിവിടാൻ സാധിച്ചത് ഇന്ത്യക്കാണ്. ഏറ്റവുമൊടുവിൽ ഗ്രീൻ സാൻവി എന്ന കപ്പലാണ് ഹോർമുസ് കടന്ന് ഇന്ത്യയിലെത്തിയത്. 46,655 മെട്രിക് എൽപിജിയുമായി വരുന്ന ഈ കപ്പൽ, ഏപ്രിൽ ആറിന് മുംബൈയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനുമുൻപ് ശിവാലിക്, നന്ദാദേവി, ജഗ് ലാഡ്‌കി, പൈൻ ഗ്യാസ്, ജഗ് വസന്ത്, ബിഡബ്‌ള്യൂ ടിവൈആർ, ബിഡബ്‌ള്യൂ എലം എന്നീ കപ്പലുകൾ ഈ പാതയിലൂടെ സുരക്ഷിതമായി കടന്നുപോയിരുന്നു. ഇതിന് പുറമെ ഗ്രീൻ ആശ, ജഗ് വിക്രം എന്നീ രണ്ട് എൽപിജി കപ്പലുകൾ ഹോർമുസ് കടക്കുന്നതിനായി ഇന്ത്യൻ നാവികസേനയുടെ അനുമതി കാത്ത് കിടക്കുകയാണ്. ഇവ സുരക്ഷിതമായി കടത്തിവിടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് നാവികസേനാ ഉദ്യോഗസ്‌ഥർ അറിയിച്ചു.
Most Read| 4 ദിവസം കാട്ടിൽ, വെള്ളവും ഭക്ഷണവുമില്ല, ചുറ്റും വന്യജീവികൾ; അതിജീവിച്ച് തങ്കമ്മാൾ






































