ടെഹ്റാൻ: ഗൾഫ് രാജ്യങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകളിൽ ആക്രമണം നടത്തി ഇറാൻ. ഇറാനിലെ സൗത്ത് പാർസിലെയും ബുഷെഹർ പ്രവിശ്യയിലെയും വാതകപ്പാടത്തിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടിയായാണ് ഗൾഫ് രാജ്യങ്ങൾക്കുനേരെ ഇറാൻ ആക്രമണം കടുപ്പിച്ചത്.
ഖത്തറിലെ ദാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി, കുവൈത്തിലെ മിനാ അൽ അഹമ്മദി റിഫൈനറി, മിനാ അബ്ദുല്ല റിഫൈനറി, യുഎഇയിലെ ഹഷ്ബാൻ ഗ്യാസ് ഫെസിലിറ്റി, ബാബ് എണ്ണപ്പാടം, സൗദി അറേബ്യയിലെ സാംറെഫ് റിഫൈനറി എന്നിവിടങ്ങളിലാണ് ഇന്ന് ആക്രമണം ഉണ്ടായത്.
ഇറാന്റെ മിസൈലാക്രമണത്തിൽ റാസ് ലഫാൻ വ്യാവസായിക സിറ്റിയിൽ കാര്യമായ നാശനഷ്ടം ഉണ്ടായതായി ഖത്തർ അറിയിച്ചു. കുവൈത്തിലെ മിനാ അൽ അഹമ്മദി, മിനാ അബ്ദുല്ല റിഫൈനറികളിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായി. അതേസമയം, ആർക്കും പരിക്കില്ലെന്ന് കുവൈത്ത് അധികൃതർ അറിയിച്ചു.
സാംറെഫ് റിഫൈനറികളിൽ ഡ്രോൺ അവശിഷ്ടം പതിച്ച് നാശനഷ്ടമുണ്ടായതായി സൗദി പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. ഇസ്രയേലിന് നേരെയും ഇറാൻ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ഇറാനിൽ നിന്നുള്ള മിസൈലുകളുടെ എണ്ണം വർധിച്ചതായി ഇസ്രയേൽ സൈന്യം പറഞ്ഞു.
അതിനിടെ, ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ സൈനികരെ വിന്യസിക്കാൻ തീരുമാനിച്ച് ട്രംപ് ഭരണകൂടം തീരുമാനിച്ചു. ഇറാന്റെ ആക്രമണം ശക്തമാകുന്ന സാഹചര്യത്തിലാണ് ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ പ്രതിരോധ സംവിധാനം ഒരുക്കാൻ തീരുമാനിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ആയിരക്കണക്കിന് സൈനികരെ വിന്യസിക്കുമെന്നാണ് വിവരം.
ഹോർമുസിലൂടെ എണ്ണ ടാങ്കറുകളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കാനും സൈനികരെ നിയോഗിച്ചേക്കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട് ചെയ്യുന്നത്. ഇറാന്റെ തീരങ്ങളിലും സേനകളെ വിന്യസിച്ചേക്കും. സംഘർഷം തുടരുന്നതിനിടെ, സൗദിയിലെ റിയാദ് നഗരത്തിലെ ജനവാസ മേഖലയിൽ ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് നാല് പ്രവാസികൾക്ക് പരിക്കേറ്റിരുന്നു.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ





































