
ടെഹ്റാൻ: യുദ്ധം നിർത്തുന്നതിനായി ഇറാൻ തങ്ങളെ സമീപിച്ചുവെന്ന അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ. അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്നും അഞ്ചുവർഷം വരെ നീണ്ടുനിൽക്കുന്ന ഒരു യുദ്ധത്തിനായി രാജ്യം സജ്ജമാണെന്നും ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുൾ മജീദ് ഹക്കീം ഇലാഹി വ്യക്തമാക്കി.
മുൻകാല ഉടമ്പടികൾ ലംഘിച്ച് അമേരിക്ക തന്നെ ആക്രമണങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ, ഇനിയൊരു ഒത്തുതീർപ്പിന് താൽപര്യമില്ലെന്നാണ് ഇറാന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ-ഇറാഖ് യുദ്ധകാലത്തെ അനുഭവ പരിചയം മുൻനിർത്തി, തങ്ങളുടെ സ്വാതന്ത്ര്യവും അഭിമാനവും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നാണ് ഭരണകൂടത്തിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
വാഷിങ്ടണുമായി ടെഹ്റാൻ ചർച്ചകൾക്ക് ആഗ്രഹിക്കുന്നു എന്ന ട്രംപിന്റെ വാദമാണ് ഇലാഹി നിഷേധിച്ചത്. ശത്രുക്കൾക്ക് മുന്നിൽ ഇറാൻ കീഴടങ്ങില്ലെന്നും ആവശ്യമെങ്കിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന സംഘർഷത്തെ നേരിടാൻ സജ്ജമാണെന്നും ഇലാഹി കൂട്ടിച്ചേർത്തു.
അതിനിടെ, ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ശ്രമം നടത്തുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഹോർമുസ് അടച്ചിട്ടത് ബാധിച്ച രാജ്യങ്ങളെല്ലാം ചേർന്ന് കടലിടുക്ക് തുറക്കാനും സുരക്ഷിതമാക്കാനും വേണ്ടി യുദ്ധക്കപ്പലുകൾ അയക്കും.
ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ, തുടങ്ങിയ രാജ്യങ്ങളെ ഹോർമുസ് അടച്ചത് ബാധിക്കുന്നുണ്ട്. അവർ കടലിടുക്കിലേക്ക് കപ്പലുകൾ അയക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുവഴി ഹോർമുസ് കടലിടുക്ക് പൂർണമായും ദുർബലമായ ഒരു രാജ്യത്തിന്റെ ഭീഷണിയിൽ നിന്ന് മോചിതമാകുമെന്നും ട്രംപ് പറഞ്ഞു.
Most Read| ശബരിമല യുവതീ പ്രവേശനം; മതപണ്ഡിതർ തീരുമാനം എടുക്കുന്നത് ഉചിതം- സർക്കാർ





































