വാഷിങ്ടൻ: പശ്‌ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരവേ, പാക്കിസ്‌ഥാന്റെ മധ്യസ്‌ഥതയിൽ നടന്ന അമേരിക്ക-ഇറാൻ വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതായി റിപ്പോർട്. വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്. ഇസ്‌ലാമാബാദിൽ വെച്ച് അമേരിക്കൻ പ്രതിനിധികളുമായി നടത്താൻ നിശ്‌ചയിച്ചിരുന്ന ചർച്ചയിൽ നിന്ന് ഇറാൻ പിൻമാറിയതായാണ് വിവരം.
പാക്കിസ്‌ഥാന്റെ നേതൃത്വത്തിൽ നടന്ന അനുരഞ്‌ജന ശ്രമങ്ങൾ ഫലവത്തായില്ല. അമേരിക്ക മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കാനാവില്ല. അതിനാൽ ഇസ്‌ലാമാബാദിലേക്ക് ഉദ്യോഗസ്‌ഥരെ അയക്കാൻ തയ്യാറല്ലെന്നും ഇറാൻ വ്യക്‌തമാക്കി. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ചർച്ചകൾ വഴിമുട്ടാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതകളിൽ ഒന്നാണ് ഹോർമുസ് കടലിടുക്ക്. യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഈ പാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് യുദ്ധം ആഗോളതലത്തിൽ ബാധിച്ചത്. ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നുനൽകിയാൽ വെടിനിർത്തൽ പരിഗണിക്കാമെന്നാണ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നിലപാട്.
എന്നാൽ, ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഇറാൻ വ്യക്‌തമാക്കിയത്. ഇതിന് പിന്നാലെ ഇന്ത്യ അടക്കമുള്ള സുഹൃദ്‌രാജ്യങ്ങൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ, റഷ്യ, ചൈന, പാക്കിസ്‌ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് ഹോർമുസ് വഴി ചരക്കുനീക്കം നടത്താമെന്നാണ് അറിയിപ്പ്.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ







































