ജറുസലേം: ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ സുരക്ഷാ കൗൺസിൽ സെക്രട്ടറിയും ഇറാൻ പ്രത്യാക്രമണങ്ങളുടെ സൂത്രധാരനുമായ അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്. ഇറാൻ ഭരണകൂടത്തിലെ പ്രമുഖനായ അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.
എന്നാൽ, റിപ്പോർട്ടുകളോട് ഇറാൻ ഇതുവരെ പ്രതികരിച്ചിച്ചിട്ടില്ല. ഇറാന്റെ അധികാര ഘടനയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായാണ് അലി ലാരിജാനി കണക്കാക്കപ്പെടുന്നത്. കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനയിയുടെ അടുത്ത അനുയായിയാണ് അലി ലാരിജാനി. കഴിഞ്ഞ വെള്ളിയാഴ്ച ടെഹ്റാനിൽ നടന്ന ഖുദ്സ് ദിന റാലികളിലാണ് ഇദ്ദേഹം അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.
ഇറാനിൽ ഇസ്രയേൽ രാത്രി നടത്തിയ ആക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അലി ലാരിജാനിയോടൊപ്പം ബസിജ് സേനാ തലവൻ ഗുലാംറെസ സുലൈമാനിയും കൊല്ലപ്പെട്ടതായി ഇസ്രയേൽ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നുണ്ട്. ലാരിജാനിയുടെ മരണം ഇറാന്റെ സുരക്ഷാ- രാഷ്ട്രീയ മേഖലകളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കരുതപ്പെടുന്നു.
അതിനിടെ, ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ യുഎസ് ടോർപ്പിഡോ ആക്രമണത്തിൽ നാവികർ കൊല്ലപ്പെട്ടതിന് പകരം ചോദിക്കുമെന്ന് ഇറാൻ നാവികസേനാ മേധാവി ഷഹ്റാം ഇറാനി പറഞ്ഞു. ”ശത്രുവിന്റെ കുറ്റകൃത്യം ഞങ്ങൾ മറക്കില്ല. ഞങ്ങളുടെ രക്തസാക്ഷികളുടെ രക്തത്തിന് പകരം ചോദിക്കും. ശത്രു ഒട്ടും പ്രതീക്ഷിക്കാത്ത ഇടത്തുനിന്നു മാരകമായ പ്രഹരങ്ങളിലൂടെ അവരെ ശിക്ഷിക്കും”.- ആദ്ദേഹം പറഞ്ഞു.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ







































