തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ. സിഐ ആയിരുന്ന എസ് വിജയന്റെ സൃഷ്‌ടിയാണ് ചാരക്കേസെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. നമ്പി നാരായണനെ തെളിവുകൾ ഒന്നുമില്ലാതെയാണ് സിബി മാത്യൂസ് അറസ്‌റ്റ് ചെയ്‌തതെന്നും കുറ്റപത്രത്തിൽ പറയുന്നു. മുൻ പോലീസ് ഉദ്യോഗസ്‌ഥരും ഐബി ഉദ്യോഗസ്‌ഥരും ഉൾപ്പടെ അഞ്ചുപേർക്കെതിരെയാണ് സിബിഐ കുറ്റപത്രം നൽകിയിരിക്കുന്നത്.
സിഐ ആയിരുന്ന എസ് വിജയൻ മറിയം റഷീദക്കെതിരെ വഞ്ചിയൂർ സ്‌റ്റേഷനിൽ തെളുവുകൾ ഇല്ലാതെ കേസെടുപ്പിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മറിയം റഷീദയെ അന്യായ തടങ്കലിൽ വെക്കുകയും ഐബിയെ ചോദ്യം ചെയ്യാൻ അനുവദിക്കുകയും ചെയ്‌തു. മറിയം റഷീദയെ കസ്‌റ്റഡിയിൽ വെച്ച് പീഡിപ്പിച്ചു. കുറ്റസമ്മതം നടത്താനായിരുന്നു പീഡനമെന്നും ഹോട്ടൽ മുറിയിൽ വെച്ച് റഷീദയെ കടന്ന് പിടിച്ചതിലെ പ്രകോപനമാണ് കേസെന്നും കുറ്റപത്രത്തിലുണ്ട്.
വ്യാജരേഖകൾ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന സിഐ കെകെ ജോഷ്യയായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ചാരവൃത്തി നടത്തിയെന്ന് എഴുതി ചേർത്ത കേസിൽ ഒരു തെളിവുമില്ല. പ്രതിചേർത്തവരുടെ വീട്ടിൽ നിന്നും ഒന്നും കണ്ടെത്തിയതുമില്ല. ബോസായ സിബി മാത്യൂസിന് വേണ്ടി കൃത്രിമരേഖ ജോഷ്യ ഉണ്ടാക്കിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. മുൻ ഐബി ഉദ്യോഗസ്‌ഥൻ കസ്‌റ്റഡിയിൽ വെച്ച് നമ്പി നാരായണനെ മർദ്ദിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.
മുൻ പോലീസ് ഉദ്യോഗസ്‌ഥരായ എസ്‌പി. എസ് വിജയൻ, ഡിജിപി സിബി മാത്യൂസ്, ഡിജിപി ആർബി ശ്രീകുമാർ, എസ്‌പി. കെകെ ജോഷ്വാ, മുൻ ഐബി ഉദ്യോഗസ്‌ഥൻ ജയപ്രകാശ് എന്നിവരാണ് പ്രതികൾ. എഫ്‌ഐആറിൽ ഉണ്ടായിരുന്ന മറ്റു ഉദ്യോഗസ്‌ഥരെ ഒഴിവാക്കി. 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഗൂഢാലോചന, സ്‌ത്രീകളോട് മോശമായി പെരുമാറുക, മർദ്ദിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Most Read| വിവാഹ മോചിതയായ മുസ്‌ലിം സ്‌ത്രീക്ക് ജീവനാംശത്തിന് അവകാശം; സുപ്രീം കോടതി