കൊച്ചി: ഐഎസ്ആർഒ ചാരാക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ അഞ്ചുപ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹരജികൾ ഹൈക്കോടതി ഇന്ന് വിധി പറയും. ഒന്നാംപ്രതി വിജയൻ, രണ്ടാംപ്രതി തമ്പി എസ് ദുർഗാദത്ത്, പതിനൊന്നാം പ്രതിയും മുൻ ഐബി ഉദ്യോഗസ്‌ഥനുമായ പിഎസ് ജയപ്രകാശ്, മുൻ ഡിജിപി സിബി മാത്യൂസ്, ആർബി ശ്രീകുമാർ എന്നിവരാണ് മുൻകൂർ ജാമ്യഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
സിബിഐ അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കാൻ തയ്യാറാണെന്നും കസ്‌റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും പ്രതികൾ ജാമ്യഹരജിയിൽ പറയുന്നു. ചാരക്കേസ് ഗൂഢാലോചനയിൽ വിദേശ ശക്‌തികൾക്ക് പങ്കുണ്ടെന്നായിരുന്നു സിബിഐയുടെ വാദം. ചാരക്കേസ് വ്യാജമായി ഉണ്ടാക്കിയതാണ്. പ്രമുഖ ശാസ്‌ത്രജ്‌ഞരെ കള്ളക്കേസിൽ കുടുക്കി അറസ്‌റ്റ് ചെയ്‌തത് നിയമവിരുദ്ധം ആയിട്ടാണെന്നും പ്രതികളെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുള്ളതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ചാരക്കേസ് ഗൂഢാലോചനയിൽ വിദേശ പങ്കാളിത്തമുണ്ടെന്ന ആരോപണം തെളിവില്ലാതെയാണെന്നാണ് പ്രതികളുടെ വാദം. നമ്പി നാരായണൻ അടക്കമുള്ളവരെ അറസ്‌റ്റ് ചെയ്യാൻ തീരുമാനിച്ചത് കൂട്ടായ തീരുമാനത്തിന്റെ ഭാഗമായിരുന്നുവെന്നും ഹരജിക്കാർ കോടതിയെ അറിയിച്ചിരുന്നു.
ശാസ്‌ത്രജ്‌ഞനായിരുന്ന നമ്പി നാരായണനെ ചാരക്കേസിൽ കുരുക്കാൻ പോലീസ്, ഐബി ഉദ്യോഗസ്‌ഥർ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കേസ്. 18 ഉദ്യോഗസ്‌ഥരെ പ്രതിയാക്കിയാണ് എഫ്ഐആർ നൽകിയത്. സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് മെയ് മാസം സിബിഐ കേസ് ഏറ്റെടുത്തത്. നേരത്തെ നമ്പി നാരായണൻ നിരപരാധിയാണെന്ന് കണ്ടെത്തിയതും സിബിഐ അന്വേഷണത്തിലാണ്. ഇതിന് ശേഷമാണ് നമ്പി നാരായണൻ ആദ്യം കേസന്വേഷിച്ച കേരള പോലീസിലെയും ഐബിയിലെയും ഉദ്യോഗസ്‌ഥർക്കെതിരെ നിയമ പോരാട്ടം തുടങ്ങിയത്.
മുൻ ഇസ്രോ ശാസ്‌ത്രജ്‌ഞനായിരുന്ന നമ്പി നാരായണനെ 1994ൽ ആണ് ചാരവൃത്തി ആരോപിച്ചു കള്ളക്കേസിൽ കുടുക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെ കുറിച്ചുള്ള രഹസ്യരേഖകൾ വിദേശരാജ്യങ്ങളിലേക്ക് കൈമാറ്റം നടത്തിയെന്നായിരുന്നു ആരോപണം. നമ്പി നാരായണനെ കൂടാതെ മറ്റ് അഞ്ചുപേർ ചാരവൃത്തിയും റോക്കറ്റ് സാങ്കേതികവിദ്യ വിദേശത്തേക്ക് കൈമാറിയതായും ഉദ്യോഗസ്‌ഥർ ആരോപിച്ചിരുന്നു.
ഇതിൽ മറ്റൊരു ഇസ്രോ ശാസ്‌ത്രജ്‌ഞനും രണ്ടു മാലിദ്വീപ് വനിതകളും ഉൾപ്പെടുന്നു. തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്ന് സിബിഐ കണ്ടെത്തുന്നതിന് മുമ്പ് നമ്പി നാരായണന് രണ്ടു മാസത്തോളം ജയിലിൽ കഴിയേണ്ടി വന്നു. ആദ്യം സംസ്‌ഥാന പോലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു. ഈ അന്വേഷണത്തിലാണ് നമ്പി നാരായണൻ കുറ്റക്കാരൻ അല്ലെന്ന് കണ്ടെത്തിയത്.
Most Read: പറവൂര്‍ ഭക്ഷ്യവിഷബാധ; കടുത്ത നടപടികളിലേക്ക് പോലീസ്- 67 പേരുടെയും മൊഴി എടുക്കും