ശ്രീഹരിക്കോട്ട: ബ്രിട്ടിഷ് ഇന്റർനെറ്റ് സേവനദാതാക്കളായ ‘വൺ വെബ്’ കമ്പനിയുടെ 36 ഉപഗ്രഹങ്ങൾ ഒറ്റ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് വിക്ഷേപിച്ച് ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ. വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്ത്യയുടെ ആദ്യ വാണിജ്യ വിക്ഷേപണം കൂടിയാണിത്.
വിജയദൗത്യങ്ങളിലൂടെ മുൻപേ വിശ്വസ്‌തത തെളിയിച്ച വിക്ഷേപണ വാഹനമായ ജിഎസ്എൽവി മാർക് 3 അഥവാ എൽവിഎം – 3 ഉപയോഗിച്ചാണ് വാണിജ്യ വിക്ഷേപണദൗത്യത്തിലൂടെ 36 ഉപഗ്രഹങ്ങൾ ഐഎസ്ആർഒ ഭ്രമണപഥത്തിലെത്തിച്ചത്. വിവിധ ആവശ്യങ്ങൾക്കുള്ള സ്വകാര്യ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഐഎസ്ആർഒ വാണിജ്യ രാജ്യാന്തര വിക്ഷേപണ രംഗത്തേക്ക് കടക്കുന്നതിന്റെ ആദ്യപടി കൂടിയാണ് ഇന്ന് നടന്ന വിക്ഷേപണം.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്ന് അർധരാത്രി പിന്നിട്ട് 12.07 നായിരുന്നു 43.5 മീറ്റർ ഉയരമുളള റോക്കറ്റ് വിജയകരമായ വിക്ഷേപണ ദൗത്യവുമായി കുതിച്ചുയർന്നത്. മൊത്തം 5,796 കിലോ പേലോഡ് വഹിച്ച ആദ്യ ഇന്ത്യൻ റോക്കറ്റ് ദൗത്യം എന്ന പ്രത്യേകതയും ഈ വിക്ഷേപണത്തിനുണ്ട്.
ഇന്ത്യയുടെ ഭാരതി ഗ്ളോബൽ എന്ന കമ്പനിയും യുകെ സര്‍ക്കാരും സംയോജിച്ചുള്ള സംരംഭമാണ് വണ്‍ വെബ്. 650 ഉപഗ്രഹങ്ങള്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വിക്ഷേപിക്കുകയും അവയുടെ പിൻബലത്തിൽ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം എത്തിക്കുകയുമാണ് കമ്പനിയുടെ ലക്ഷ്യം. 2023 ജനുവരിയില്‍ വണ്‍ വെബിന്റെ 36 ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കും.
Most Read: ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചു