ന്യൂഡൽഹി: ചരിത്രം കുറിച്ച് ഇന്ത്യൻ നാവികസേന. തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ഇതോടെ ലോകത്തെ വൻ നാവികശക്തികളിൽ ഒന്നായി മാറി. തദ്ദേശീയമായി വിമാനവാഹിനി നിർമിക്കാൻ ശേഷിയുള്ള ആറാമത്തെ രാജ്യം കൂടിയായി ഇന്ത്യ.
രാജ്യം നേരിടുന്ന വെല്ലുവിളികൾക്കുള്ള ഉത്തരമാണ് ഐഎൻഎസ് വിക്രാന്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ വിശ്വാസമാണ് ഇന്ന് പിറന്നതെന്നും ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ് ഈ നിമിഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലക്ഷ്യങ്ങൾ നേടാൻ ഇന്ത്യക്കാവുമെന്നും നമ്മുടെ കഴിവിന്റെയും മികവിന്റെയും പ്രതീകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊച്ചി കപ്പൽശാലയിലെ ഉദ്യോഗസ്‌ഥരെയും എഞ്ചിനീയർമാരെയും അദ്ദേഹം അഭിനന്ദിച്ചു. വിക്രാന്തിന്റെ കമ്മീഷനിങ്ങിനൊപ്പം നാവികസേനയുടെ പുതിയ പതാകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്‌തു. മേക് ഇൻ ഇന്ത്യ മാത്രമല്ല മേക് ഫോർ ദ വേൾഡും ലക്ഷ്യമെന്ന് പ്രതിരോധമന്ത്രി ചടങ്ങിൽ പറഞ്ഞു.
ഇന്ത്യൻ സമുദ്രത്തിൽ പ്രതിരോധ കവചം തീർക്കാൻ നാവികസേനക്ക് കൂട്ടായി രണ്ടാമത്തെ വിമാനവാഹിനി പടക്കപ്പൽ കൂടിയെത്തുകയാണ്. വിക്രാന്തിന്റെ നിർമാണം പൂർത്തിയായതോടെ തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പൽ രൂപകൽപന ചെയ്‌ത് നിർമിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചു കഴിഞ്ഞു. നാവികസേനാ ഇന്ന് മുതൽ പുതിയ പതാകയുടെ കീഴിലാവുകയാണ്. കൊളോണിയൽ ചരിത്രശേഷിപ്പ് മാറ്റി രാജ്യത്തിന്റെ സമ്പന്നമായ സമുദ്രപൈതൃകത്തിന് അനിയോജ്യമായ പുതിയ പതാകയാണ് കൊച്ചി കപ്പൽശാലയിൽ നടക്കുന്ന വിക്രാന്തിന്റെ കമ്മീഷനിങ്ങിനൊപ്പം പ്രധാനമന്ത്രി അവതരിപ്പിച്ചു.
Most Read: ഇനിമുതൽ ഷവർമ വിൽക്കാൻ പ്രത്യേക ലൈസൻസ് വേണം; മാർഗ നിർദേശങ്ങൾ ശക്‌തം