തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. വാഹനാപകടത്തിൽ മരിച്ച കിളിമാനൂർ സ്വദേശിയും ചടയമംഗലം ബ്ളോക്ക് പഞ്ചായത്ത് ഓഫീസിലെ ക്ളർക്കുമായ ജിജിനാണ് അഞ്ചുപേർക്ക് പുതുജീവനേകിയത്. ജിജിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്‌തത്.
ഹൃദയം, കരൾ, വൃക്കകൾ, കോർണിയ എന്നിവരാണ് ദാനം ചെയ്‌തത്. വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു ജിജിൻ. ഇന്നലെയാണ് മസ്‌തിഷ്‌ക മരണം സ്‌ഥിരീകരിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ കഴിയുന്ന വ്യക്‌തിക്കാണ് ജിജിന്റെ ഹൃദയം ദാനം ചെയ്യുന്നത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കിംസിലേക്ക് ഹൃദയം എത്തിച്ചിട്ടുണ്ട്. വൃക്കയും നേത്രപടലങ്ങളും നൽകാനുള്ള സ്വീകർത്താക്കളെ നിലവിൽ ലഭ്യമായിട്ടുണ്ട്. ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിൽ എത്തിക്കും. ഒരു വൃക്ക മെഡിക്കൽ കോളേജിൽ തന്നെ ചികിൽസയിൽ കഴിയുന്ന രോഗിക്കാണ് നൽകുന്നത്.
ഈമാസം 22നാണ് ജിജിന് അപകടം സംഭവിക്കുന്നത്. പുലർച്ചെ വീട്ടിലേക്ക് വരുന്ന വഴി കല്ലമ്പലത്തിന് സമീപം തോട്ടക്കാട് വെച്ച് ജിജിൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഒരു കാർ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ജിജിന് ഗുരുതരമായി പരിക്കേറ്റു. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്‌ധ ചികിൽസയ്‌ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിച്ചു. പിന്നാലെയാണ് കുടുംബം അവയവ ദാനത്തിന് സമ്മതമറിയിച്ചത്.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ





































