തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആദ്യം മുതല്‍ ആവശ്യം ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തി അതിന്റെ അടിസ്‌ഥാനത്തില്‍ വേണം നിയമനടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകാനെന്നും അദ്ദേഹം പറഞ്ഞു.
പൂരം കലക്കിയതും ആര്‍എസ്എസ് നേതാക്കളെ കാണാന്‍ എഡിജിപി പോയതും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. പോലീസിന്റെ അധികാരശ്രേണി പാലിച്ചുള്ള നടപടികള്‍ അല്ല ഇപ്പോള്‍ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
“ഡിജിപി പറഞ്ഞാല്‍ എഡിജിപി കേള്‍ക്കില്ല. അതിനു താഴെയുള്ള ഉദ്യോഗസ്‌ഥൻമാര്‍ പറഞ്ഞാല്‍ എസ്‍പിമാര്‍ കേള്‍ക്കില്ല. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപകസംഘമാണ് കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നത്. പൊലീസ് നിര്‍വീര്യമായിക്കൊണ്ടിരിക്കുകയാണ്. വളരെ പരിതാപകരമായ അവസ്‌ഥയിലാണ് പൊലീസെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.
പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. “മുഖ്യമന്ത്രിയുടെ അറിവോടെയാണ് തൃശൂരില്‍ പോയി നിന്ന് എഡിജിപി പൂരം കലക്കിയത്. നിരവധി അന്വേഷണം നേരിടുന്ന ആളായിട്ടും അജിത് കുമാറിനെ എഡിജിപി സ്‌ഥാനത്ത് തുടരാന്‍ അനുവദിച്ചിരിക്കുന്നത് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ അദ്ദേഹം ചെയ്‌തതിനാലാണ്” -പ്രതിപക്ഷ നേതാവ് പറഞ്ഞു.
പൂരം കലക്കിയ വിഷയത്തില്‍ സർക്കാർ തുടരന്വേഷണത്തിന് ഒരുങ്ങുന്ന പശ്‌ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഇപ്പോള്‍ എത്ര അന്വേഷണങ്ങളാണ് എഡിജിപിക്കെതിരെ നടക്കുന്നത്? ഭരണകക്ഷി എംഎല്‍എ നല്‍കിയ പരാതിയിലും ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിലും പൂരം കലക്കിയതിലും അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണം നടക്കുകയാണ്. ഇത്രയും അന്വേഷണം നേരിടുന്ന ആളെയാണ് എഡിജിപി സ്‌ഥാനത്ത് തുടരാന്‍ അനുവദിച്ചിരിക്കുന്നത്. എഡിജിപിയോട് മുഖ്യമന്ത്രിക്ക് എന്തു കരുതലാണ്? -വിഡി സതീശൻ പറഞ്ഞു.
പിവി അന്‍വറുമായി ബന്ധപ്പെട്ട വിവാദം ഇടതു മുന്നണിയിലെ ആഭ്യന്തര പ്രശ്‌നമാണ്. അതേക്കുറിച്ച് ഒന്നും പറയുന്നില്ല. അന്‍വര്‍ 20 തവണ പത്രസമ്മേളനം നടത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ട് പത്രസമ്മേളനം നടത്തരുതെന്ന് അഭ്യര്‍ഥിച്ചത്. അതിനു ശേഷവും അന്‍വര്‍ പത്രസമ്മേളനം നടത്തി. അത് ഇടതിന്റെ ആഭ്യന്തര കാര്യമാണ്. എംഎല്‍എയെ മുന്‍നിര്‍ത്തി മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മില്‍ ഒരു നീക്കം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വിശ്വസിക്കുന്നുണ്ട്. അവര്‍ക്കാണ് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയത്. എഡിജിപിയെയും പൊളിറ്റിക്കല്‍ സെക്രട്ടറിയെയും സംരക്ഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. അപ്പോള്‍ മുഖ്യമന്ത്രി ആരുടെ കൂടെയാണെന്നു വ്യക്‌തമായല്ലോ.- വിഡി സതീശൻ കൂട്ടിച്ചേർത്തു.
MOST READ | ഗുണനിലവാരമില്ലാത്ത 52 മരുന്നുകളിൽ പാരസെറ്റമോളും