കൊച്ചി: കളമശേരിയിൽ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണം ഒരു ഗൃഹപ്രവേശ ചടങ്ങിൽ ഉപയോഗിച്ച കുടിവെള്ളമെന്ന് സംശയം. ഈ മാസം 17ന് നടന്ന ഒരു ഗൃഹപ്രവേശ ചടങ്ങിൽ വെൽക്കം ഡ്രിങ്ക് ആയി നൽകിയ വെള്ളത്തിൽ നിന്നാണോ രോഗം പടർന്നതെന്നാണ് ആരോഗ്യവകുപ്പ് പരിശോധിക്കുന്നത്. രോഗം ബാധിച്ചവരിലേറെയും പേർ ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു എന്നാണ് വിവരം.
രോഗം പിന്നീട് ഇവരിൽ നിന്ന് മറ്റുള്ളവരിലേക്ക് പടരുകയായിരുന്നു. ഈ ചടങ്ങിൽ പങ്കെടുത്തവർ എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു തുടങ്ങിയ കാര്യങ്ങൾ അധികൃതർ പരിശോധിക്കുകയാണ്. മഞ്ഞപ്പിത്തം ഏറ്റവും കൂടുതൽ പടർന്നു പിടിച്ച കളമശേരി നഗരസഭയിലെ 10,12,13 വാർഡുകളായ പെരിങ്ങഴ, എച്ച്‌എംടി എസ്‌റ്റേറ്റ്, കുറുപ്ര എന്നിവിടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കി.
രോഗം ബാധിച്ചവരുടെ എണ്ണം 13ൽ നിന്ന് 26 ആയി ഉയർന്നതോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കിയത്. ആശുപത്രിയിൽ ചികിൽസയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്. 40ലധികം പേർക്ക് രോഗലക്ഷണങ്ങളുമുണ്ട്. അതേസമയം, ഇന്ന് കളമശേരി എച്ച്‌എംടി കോളനി എൽപി സ്‌കൂളിൽ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. വാർഡിലെ മുഴുവൻ പേരെയും പരിശോധിക്കുക, ബോധവൽക്കരണം നടത്തുക തുടങ്ങിയവയാണ് ലക്ഷ്യം.
വരും ദിവസങ്ങളിൽ മറ്റു വാർഡുകളിലും ക്യാംപുകൾ സംഘടിപ്പിക്കും. സ്‌ഥലം എംഎൽഎ കൂടിയായ മന്ത്രി പി രാജീവ്, രോഗം പടരുന്ന സാഹചര്യത്തിൽ വെള്ളിയാഴ്‌ച അവലോകന യോഗം വിളിച്ചിരുന്നു. മൂന്ന് വാർഡുകളിലെയും കിണറുകളിലും മറ്റു ജലസ്രോതസുകളിലുമുള്ള വെള്ളം പരിശോധിക്കൽ, ഹോട്ടലുകൾ, ഹോസ്‌പിറ്റലുകൾ, ഐസും ശീതള പാനീയങ്ങളും വിൽക്കുന്ന കടകൾ എന്നിവിടങ്ങളിലെല്ലാം പരിശോധനകൾ നടക്കുന്നുണ്ട്.
ഈ വർഷം ഏപ്രിലിൽ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് നാല് പേർ മരിക്കുകയും 250ലേറെ പേർക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌തിരുന്നു. കുടിവെള്ള സ്രോതസിൽ മാലിന്യം കലർന്നതാണെന്ന് ആരോഗ്യവകുപ്പ് ആരോപിച്ചെങ്കിലും കാര്യമായ നടപടിയൊന്നും അന്നുണ്ടായില്ല.
മാത്രമല്ല, രോഗം പടർന്നു പിടിച്ചിട്ടും ആരോഗ്യവകുപ്പ് കാര്യമായ പരിഗണന നൽകിയില്ലെന്നും ആക്ഷേപമുയർന്നിരുന്നു. രോഗം ബാധിച്ച് ചികിൽസയ്‌ക്ക് ലക്ഷക്കണക്കിന് രൂപ ചിലവായവരെ സഹായിക്കാൻ ഒടുവിൽ പഞ്ചായത്ത് ധനസമാഹരണ യജ്‌ഞം നടത്തുകയായിരുന്നു.
Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല