തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിലെ പ്രതിയായ മകളുടെ ഭർത്താവ് ഉണ്ണിക്കൃഷ്‌ണനുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ഉണ്ണിക്കൃഷ്‌ണന് താൽപര്യം ആൺ സുഹൃത്തുക്കളോട് ആയിരുന്നുവെന്ന് പോലീസ് വ്യക്‌തമാക്കി. ആൺകൂട്ടായ്‌മകളുടെ പല ഗ്രൂപ്പുകളിലും ഉണ്ണിക്കൃഷ്‌ണൻ അംഗമായിരുന്നുവെന്നും കണ്ടെത്തി.
ഉണ്ണിക്കൃഷ്‌ണന്റെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. ആണുങ്ങൾക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനുമാണ് ഉണ്ണിക്കൃഷ്‌ണൻ താൽപര്യം കാണിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി. മൊബൈൽ ഫോൺ പരിശോധനയിൽ ഇതിന്റെ തെളിവുകൾ ലഭിച്ചു.
ആറുവർഷത്തിനിടെ ഗ്രീമയുടെ വീട്ടിൽ ഉണ്ണിക്കൃഷ്‌ണൻ പോയത് ഒരുദിവസം മാത്രമായിരുന്നു. ഇവർ തമ്മിൽ ഒന്നിച്ചു കഴിഞ്ഞത് 54 ദിവസവും. തന്നോടുള്ള അവഗണനയാണ് മരണകാരണം എന്ന് ഗ്രീമ ആത്‍മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു. ആൺ സുഹൃത്തുക്കൾക്കൊപ്പം കഴിയാനുള്ള ആഗ്രഹമാണ് ഗ്രീമയുമായുള്ള കുടുംബജീവിതം ഒഴിവാക്കാൻ ഭർത്താവ് ഉണ്ണിക്കൃഷ്‌ണൻ ശ്രമിച്ചതിന്റെ കാരണമെന്നാണ് ബന്ധുക്കളുടെയും ആരോപണം.
ഇയാൾ പിഎച്ച്ഡി നേട്ടത്തിന് പരീക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുടുംബാംഗങ്ങളുമായി സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ആശ്വസിപ്പിച്ച് ബോധപൂർവം അകലം പാലിക്കാനും, ഈസമയം പലയിടങ്ങളിലേക്കും ആൺ സുഹൃത്തുക്കളെ തേടി സഞ്ചരിച്ചുവെന്നും ബന്ധുക്കൾ പറയുന്നു. ഭർത്താവിനൊപ്പം വിദേശത്ത് കഴിയാൻ ആഗ്രഹിച്ചിരുന്ന ഗ്രീമ വിവാഹ നിശ്‌ചയത്തിന് പിന്നാലെ പാസ്‌പോർട്ട് എടുത്ത് തയ്യാറായിരുന്നു.
ഭാര്യാപിതാവിന്റെ മരണവിവരം അറിഞ്ഞിട്ടും വിളിക്കാനുള്ള മനസ് പോലും ഉണ്ണിക്കൃഷ്‌ണൻ കാണിച്ചിരുന്നില്ല. എസ്എൽ സജിത (54), മകൾ ഗ്രീമ എസ് രാജ് (30) എന്നിവരെ ബുധനാഴ്‌ച വൈകീട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രീമയ്‌ക്ക് ഭാഗ്യമില്ലെന്ന് ഉണ്ണിക്കൃഷ്‌ണൻ നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചിരുന്നു.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ





































