ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി. അബൂബക്കർ മുസ്ലിയാർ. ഡെൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. വിവിധ സാമൂഹിക- മാനുഷിക- വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും രാജ്യാന്തര സംഭവങ്ങളും ചർച്ചയായി.
‘മനുഷ്യർക്കൊപ്പം’ എന്ന പ്രമേയത്തിൽ നടത്തിയ കേരള യാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്ന വിഷയങ്ങൾ കാന്തപുരം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. റംസാൻ സന്ദേശവും കൈമാറിയ ശേഷമാണ് കൂടിക്കാഴ്ച അവസാനിച്ചത്. രാജ്യാന്തര തലത്തിൽ സമാധാനം ഉറപ്പുവരുത്തുന്നതിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന നയതന്ത്ര ഇടപെടലുകളെ കാന്തപുരം അഭിനന്ദിച്ചു.
കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ച ചെയ്തിട്ടില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് സമസ്ത ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി. കേരളത്തിലെ ജനകീയ പ്രശ്നങ്ങൾ പ്രധാനമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചെന്നും കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്ന വിഷയങ്ങളിൽ ഇടപെട്ട് പരിഹാരം കാണുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായും കാന്തപുരം വിശദമാക്കി.
എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊണ്ടുള്ള വികസനം, സാമ്പത്തിക മുന്നേറ്റത്തിനൊപ്പം സന്തോഷ സൂചികയ്ക്കും മാനവ വികസനത്തിനും നൽകേണ്ട പരിഗണന, ജനസംഖ്യാനുപാതികവും പ്രാദേശിക സന്തുലിതവുമായി വിഭവങ്ങൾ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം, വഖഫ്-എസ്ഐആർ ആശങ്കകൾ, ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളുടെ പുനഃസ്ഥാപനം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ സംസാര വിഷയമായി.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ





































