ബെംഗളൂരു: വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിൽ കർണാടക ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹരജികളിൽ വാദം പൂർത്തിയായി. ഹരജി കോടതി വിധി പറയാനായി മാറ്റി. 11 ദിവസം വാദം കേട്ട ശേഷമാണ് കോടതി ഹരജിയിൽ അന്തിമ വിധി പ്രസ്‌താവിക്കാനായി മാറ്റിയത്.
കർണാടക ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹിജാബ് നിരോധനം തുടരണമെന്ന ഉറച്ച നിലപാടാണ് കർണാടക സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്. ശബരിമല, മുത്തലാഖ് വിധികൾ തങ്ങളുടെ വാദത്തിന് ആധാരമായി കർണാടക സർക്കാർ ഹൈക്കോടതിയിൽ ഉന്നയിച്ചു. കർണാടകയിലെ വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ വിദ്യാർഥികളാണ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്.
വെള്ളിയാഴ്‌ചകളിലും റംസാൻ ദിനത്തിലും ഹിജാബ് ധരിക്കാൻ അനുമതി തേടിയുള്ള മറ്റൊരു ഹരജി കർണാടക ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. പ്രത്യേക സാഹചര്യത്തിൽ ഇടക്കാല ഉത്തരവ് വേണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ വിദ്യാർഥികളാണ് ഹരജി നൽകിയിരുന്നത്. ഇനിയൊരു ഇടക്കാല ഉത്തരവ് ഇല്ലെന്നും അന്തിമ ഉത്തരവിനാണ് വാദം കേൾക്കുന്നതെന്നും വ്യക്‌തമാക്കിയാണ് ഹരജി തള്ളിയത്.
അതിനിടെ ബെംഗളൂരുവിൽ സിഖ് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയോട് ടർബൻ മാറ്റാൻ കോളേജ് അധികൃതർ ആവശ്യപ്പെട്ടതായി പരാതി. വസന്ത് നഗറിലെ മൗണ്ട് കാർമ്മൽ കോളേജിന് എതിരെയാണ് പരാതി. കോളേജിന്റെ പ്രധാന കവാടത്തിന് മുന്നിൽ അധ്യാപകർ തടഞ്ഞതായും ടർബൻ അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടതായും പെൺകുട്ടി പരാതിപ്പെട്ടു.
നടപടിയിൽ പ്രതിഷേധിച്ച് പെൺകുട്ടി ക്‌ളാസ് ബഹിഷ്‌കരിച്ചു. എന്നാൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ മതവസ്‌ത്രങ്ങൾ ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്‌തതെന്നാണ് കോളേജിന്റെ വിശദീകരണം.
Most Read: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ യാത്ര സൗജന്യം; കേന്ദ്ര സർക്കാർ








































