ഡെൽഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കുവാനുള്ള ചിലവ് ഏറ്റെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. നാല് രാജ്യങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടം 1000 വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റൊമാനിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
യാത്രയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് എംബസി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. യുക്രൈന്‍ അതിര്‍ത്തികളിലെ ഹംഗറിയുടെയും റൊമാനിയയുടെയും ചെക് പോസ്‌റ്റുകളില്‍ എത്തണമെന്നാണ് ഇവർക്ക് നൽകിയിരിക്കുന്ന നിര്‍ദ്ദേശം.
ചോപ്പ് സഹണോയിലും ചെര്‍വിവ്സികിലും ഇന്ത്യന്‍ രക്ഷാസംഘം എത്തും. വിദ്യാര്‍ഥികളോട് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും പാസ്‌പോര്‍ട്ടും കൈയില്‍ കരുതാനും ഇന്ത്യന്‍ പതാക വാഹനങ്ങളില്‍ പതിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിനിടെ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് വ്ളാഡിമിര്‍ പുടിന്‍ അറിയിച്ചിരുന്നു. യുദ്ധം അവസാനിപ്പാക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് യുക്രൈന്‍ അഭ്യര്‍ഥിച്ചതിന് പിന്നാലെയാണ് മോദി പുടിനുമായി സംസാരിച്ചത്.
അതിനിടെ റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ അനുനയ ശ്രമങ്ങളുമായി ഫ്രാന്‍സ് രംഗത്തുവന്നു. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ റഷ്യന്‍ പ്രസിഡണ്ടുമായി സംസാരിച്ചു. ഇതിനിടെ റഷ്യന്‍ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി കൂടുതല്‍ ഉപരോധ നടപടികളിലേക്ക് കടന്നിരിക്കുകയാണ് അമേരിക്ക.
Most Read: ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ കേന്ദ്രം