കാസർഗോഡ്: രാജപുരം എണ്ണപ്പാറ സ്വദേശിനിയായ ആദിവാസി പെൺകുട്ടി എംസി രേഷ്‌മയുടെ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. പ്രതിയെ 15 വർഷത്തിന് ശേഷം പോലീസ് അറസ്‌റ്റ് ചെയ്‌തു. പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസ് ആണ് അറസ്‌റ്റിലായത്.
രേഷ്‌മയെ കൊലപ്പെടുത്തി പുഴയിൽ തള്ളിയെന്ന് ബിജു നേരത്തെ മൊഴി നൽകിയെങ്കിലും മൃതദേഹം ലഭിക്കാത്തതിനാൽ പ്രതിയെ അറസ്‌റ്റ് ചെയ്‌തിരുന്നില്ല. ഇപ്പോൾ ഒരു എല്ലിന്റെ ഭാഗം ലഭിച്ചതിൽ നിന്ന് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് രേഷ്‌മയുടെ കൊലപാതക ചുരുളഴിയുന്നത്. എല്ലിന്റെ ഭാഗം ഡിഎൻഎ പരിശോധനയിൽ രേഷ്‌മയുടേതാണെന്ന് തെളിഞ്ഞുവെന്ന് കുടുംബം അറിയിച്ചു. പോലീസിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക വിശദീകരണം ഉടൻ വരും.
ക്രൈം ബ്രാഞ്ച് കണ്ണൂർ എസ്‌പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. 2010 ജൂൺ ആറിനാണ് ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് പ്ളസ് ടു പഠനം കഴിഞ്ഞ് കാഞ്ഞങ്ങാട് നഗരത്തിൽ ടിടിസി പരിശീലനത്തിനെത്തിയ രേഷ്‌മയെ കാണാതാകുന്നത്. ഇത് സംബന്ധിച്ച് പിതാവ് എംസി രാമൻ 2011 ജനുവരി 19ന് അമ്പലത്തറ പോലീസിൽ പരാതി നൽകി.
പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പാണത്തൂർ ബാപ്പുങ്കയം സ്വദേശിയായ ബിജു പൗലോസ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തി എന്നായിരുന്നു ബന്ധുക്കളുടെ പരാതി. തുടർന്ന് 2021ൽ ഹേബിയസ് കോർപസ് ആയി ആദ്യകേസ് ഫയൽ ചെയ്‌തു. 2022 വരെ കേസ് തുടർന്നു. എന്നാൽ, കേസ് തൃപ്‌തികരമല്ലെന്നും സിബിഐക്ക് വിടണമെന്നും കാണിച്ച് 2023ൽ വീണ്ടും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്‌തു.
തുടർന്ന് കോടതി അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും ബിജു പൗലോസിനെതിരെ ശക്‌തമായ തെളിവുകൾ ശേഖരിക്കാനാകാതെ കോടതിയിൽ റിപ്പോർട് നൽകുകയായിരുന്നു. തുടർന്ന് കുടുംബം വീണ്ടും കോടതിയിൽ നൽകിയ പരാതിയിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്. 2024 ഡിസംബർ ഒമ്പതിന് രേഷ്‌മ തിരോധാനക്കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു.
ആദ്യം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും അന്വേഷണത്തിൽ കൃത്യമായ പുരോഗതിയുണ്ടായില്ല. അറസ്‌റ്റ് ഉണ്ടാകാൻ സാധ്യതയുള്ള ഘട്ടങ്ങളിലെല്ലാം പ്രതി ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. പ്രതി രാജ്യം വിടാതിരിക്കാൻ പ്രതിയുടെ പാസ്‌പോർട്ട് അന്വേഷണ സംഘം കസ്‌റ്റഡിയിൽ എടുത്തിരുന്നു.
Most Read| കാൽതെന്നി 70 അടി താഴ്‌ചയിലേക്ക് വീണു; യുവാവിന് അൽഭുത രക്ഷ