കാസർഗോഡ്: യുഡിഎഫ് സ്‌ഥാനാർഥി സന്ദീപ് വാര്യർക്ക് നേരെ ആക്രമണം. തൃക്കരിപ്പൂർ മണ്ഡലം സ്‌ഥാനാർഥിയായ സന്ദീപ് വാര്യർ, പടന്നക്കാട് നെഹ്‌റു കോളേജിൽ വോട്ട് ചോദിക്കാൻ എത്തിയപ്പോഴാണ് ആക്രമണം. രണ്ട് യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റതായാണ് വിവരം.
കോളേജ് ഡേയുടെ ഭാഗമായി സംഘടിപ്പിച്ച ഡിജെ പ്രോഗ്രാമിന്റെ ഇടയിലേക്ക് വോട്ട് ചോദിക്കാനെത്തിയപ്പോഴാണ് ആക്രമണം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്‌ഥലത്ത് എത്തിയിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകരാണ് മർദ്ദിച്ചതെന്നാണ് പ്രാഥമിക വിവരം.
പേരാമ്പ്ര ടൗണിൽ കൊട്ടിക്കലാശമില്ല
സംഘർഷ സാധ്യത കണക്കിലെടുത്ത് പേരാമ്പ്ര ടൗണിലെ കൊട്ടിക്കലാശം ഒഴിവാക്കി. മുന്നണികളുടെ യോഗം വിളിച്ചാണ് പോലീസ് കൊട്ടിക്കലാശം ഒഴിവാക്കാനുള്ള നിർദ്ദേശം നൽകിയത്. ഇതോടെ മുന്നണികൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനം വാഹന പ്രചാരണ ജാഥ മാത്രമായി ചുരുക്കും.
വാശിയേറിയ പോരാട്ടം നടക്കുന്ന പേരാമ്പ്രയിൽ നേരത്തെ തന്നെ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതിനിടയിൽ അനൗൺസ്‌മെന്റ് വിവാദം കൂടി ഉയർന്നതോടെ മൽസരത്തിന് ചൂട് കൂടി. ഈ സാഹചര്യത്തിലാണ് പേരാമ്പ്ര ടൗണിൽ കൊട്ടിക്കലാശം ഒഴിവാക്കാനായി പോലീസ് മുന്നണികളുടെ യോഗം വിളിച്ചത്.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ







































