മലപ്പുറം: എസ്‌പി സുജിത് ദാസിനെതിരെ ബലാൽസംഗ ആരോപണവുമായി വീട്ടമ്മ രംഗത്ത്. പൊന്നാനി മുൻ എസ്‌എച്ച്‌ഒ വിനോദിനെതിരെയും വീട്ടമ്മ ലൈംഗികപീഡന ആരോപണം ഉയർത്തി. കുടുംബ പ്രശ്‌നത്തെ കുറിച്ച് പരാതി നൽകാനെത്തിയ തന്നെ എസ്‌പിയും സിഐയും ബലാൽസംഗം ചെയ്‌തെന്നാണ് വീട്ടമ്മയുടെ ആരോപണം.
സുജിത് ദാസിനെതിരെ പിവി അൻവർ എംഎൽഎ വെളിപ്പെടുത്തൽ നടത്തിയ സാഹചര്യത്തിലാണ് താൻ കാര്യങ്ങൾ തുറന്നുപറയാൻ തീരുമാനിച്ചതെന്നും വീട്ടമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. സുജിത് ദാസ് രണ്ടുതവണ ബലാൽസംഗം ചെയ്‌തെന്നാണ് വീട്ടമ്മ പറയുന്നത്. കുട്ടിയില്ലാതെ തനിച്ച് കാണാൻ വരാൻ എസ്‌പി ആവശ്യപ്പെട്ടു. കോട്ടയ്‌ക്കലിലേക്ക് വരാൻ പറഞ്ഞു. എസ്‌പി ഓഫീസിന് കുറച്ചകലെയായി മറ്റൊരു വീട്ടിലേക്ക് ഒരാൾ കൂട്ടിക്കൊണ്ടുപോയി.
അവിടെ വെച്ചാണ് എസ്‌പി ആദ്യം പീഡിപ്പിച്ചത്. രണ്ടാമത്തെ തവണ ബലാൽസംഗം ചെയ്യുമ്പോൾ ഒരു ഉദ്യോഗസ്‌ഥൻ കൂടെയുണ്ടായിരുന്നു. കസ്‌റ്റംസിലെ ഉദ്യോഗസ്‌ഥൻ ആണെന്നാണ് പറഞ്ഞത്. ജ്യൂസ് കുടിക്കാൻ തന്ന ശേഷം എസ്‌പി ബലാൽസംഗം ചെയ്‌തു. വലിയൊരു വീട്ടിൽ വെച്ചായിരുന്നു പീഡനമെന്നും വീട്ടമ്മ പറയുന്നു.
അതേസമയം, വീട്ടമ്മയുടെ ആരോപണങ്ങൾക്ക് പിന്നിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്നും ഡിജിപിക്ക് പരാതി നൽകുമെന്നും നിലവിൽ സസ്‌പെൻഷനിലുള്ള സുജിത് ദാസ് പറഞ്ഞു. ബലാൽസംഗ പരാതിയുമായാണ് വീട്ടമ്മ ഓഫീസിൽ എത്തിയത്. പരാതിയിൽ കഴമ്പില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഓഫീസിൽ വെച്ചല്ലാതെ വീട്ടമ്മയെ കണ്ടിട്ടില്ല. ആരോപണത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും സുജിത് ദാസ് പറഞ്ഞു.
പിവി അൻവർ എംഎൽഎയുമായുള്ള വിവാദ ഫോൺകോളിനും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ സുജിത് ദാസ് നിലവിൽ സസ്‌പെൻഷനിലാണ്. സുജിത് ദാസ് സർവീസ് ചട്ടം ലംഘിച്ചതായാണ് അന്വേഷണ റിപ്പോർട്. പിവി അൻവറുമായുള്ള സംഭാഷണം പോലീസ് സേനക്ക് നാണക്കേടെന്ന ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോർട് ഡിജിപി സർക്കാരിന് കൈമാറിയിരുന്നു. വിവാദത്തെ തുടർന്ന് സുജിത് ദാസിനെ സ്‌ഥലം മാറ്റിയിരുന്നു. സസ്‌പെൻഡ് ചെയ്യാത്തതിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് നടപടി.
Most Read| കൊൽക്കത്ത കേസ്; കൂട്ടബലാൽസംഗ സാധ്യത തള്ളി സിബിഐ