തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്.
വടക്കൻ കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഉയർന്ന തിരമാലക്കും സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണം.
കടൽ കൂടുതൽ പ്രക്ഷുബ്‌ധമാകാൻ സാധ്യതയുള്ളതായി ദേശീയ സമുദ്രസ്‌ഥിതി ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനിടെ, പീച്ചി ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. മൈനർ ഇറിഗേഷന്റെ മുളങ്കുന്നത്തുകാവ് പത്താഴക്കുണ്ട് ഡാമിന്റെ മൂന്ന് സ്‌പിൽവെ ഷട്ടറുകളും തുറന്നു. വയനാട്ടിൽ വിനോദസഞ്ചാരത്തിന് വിലക്ക് ഏർപ്പെടുത്തും. ബാണാസുര ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് റെഡ് അലർട് പ്രഖ്യാപിച്ചു. ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ സാധ്യതയുണ്ട്.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ