നാഗർകോവിൽ: സ്‌ത്രീധന പീഡനത്തെ തുടർന്ന് മലയാളി കോളേജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയെയാണ് (25) ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാഗർകോവിൽ ശുചീന്ദ്രത്താണ് കാർത്തിക്കിന്റെ വീട്.
ആറുമാസം മുമ്പായിരുന്നു തമിഴ്‌നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം. എന്നാൽ, വിവാഹം കഴിഞ്ഞത് മുതൽ സ്‌ത്രീധനത്തിന്റെ പേരിൽ ഭർതൃ മാതാവുമായി നിരന്തരം വഴക്കുണ്ടായിരുന്നതായാണ് വിവരം. പത്ത് ലക്ഷം രൂപയും 50 പവൻ സ്വർണവും ശ്രുതിക്ക് വിവാഹ സമയത്ത് സമ്മാനമായി നൽകിയിരുന്നു.
എന്നാൽ, സ്‌ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് കാർത്തിക്കിന്റെ അമ്മ നിരന്തരം വഴക്കുണ്ടാക്കുമായിരുന്നെന്നാണ് പരാതി. ഇക്കാര്യം വ്യക്‌തമാക്കുന്ന ശ്രുതിയുടെ ശബ്‌ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. മരിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്നാണ് സന്ദേശത്തിൽ ശ്രുതി പറയുന്നത്.
എച്ചിൽ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ കാർത്തിക്കിന്റെ അമ്മ നിർബന്ധിച്ചു. വീട്ടിലേക്ക് തിരിച്ച് പോകണമെന്ന് പറഞ്ഞ് പീഡിപ്പിച്ചു. മടങ്ങിപ്പോയി വീട്ടുകാർക്ക് നാണക്കേട് ഉണ്ടാക്കുന്നില്ലെന്നും ശ്രുതി പറയുന്നുണ്ട്. ശ്രുതിയുടെ കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോയമ്പത്തൂരിൽ സ്‌ഥിര താമസമാണ് ശ്രുതിയുടെ കുടുംബം.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!








































