തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒപി ബഹിഷ്കരിച്ചുകൊണ്ട് ഡോക്ടർമാർ പ്രതിഷേധിക്കുകയാണ്.
ഒപിയിൽ നാളെയും സേവനം ഉണ്ടായിരിക്കില്ല. അതേസമയം, ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട എല്ലാ ഡ്യൂട്ടികളും ബഹിഷ്കരിക്കുമെന്നും സംഘടന അറിയിച്ചു. 24ന് തിരുവനന്തപുരം ജില്ല മുഴുവൻ ഒപി ബഹിഷ്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സമരം ജില്ലാതലത്തിൽ നിന്നും സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് ശ്രമം.
സംഭവത്തിൽ സസ്പെൻഡ് ചെയ്ത ഡോ. ബിന്ദു സുന്ദറിനെ തിരിച്ചെടുക്കണമെന്നാണ് പ്രധാന ആവശ്യം. കൂടാതെ ആശുപത്രി സൂപ്രണ്ടിനെ കയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്നും ആശുപത്രിയിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സർക്കാർ ഇതുവരെ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ലെന്ന് കെജിഎംഒഎ അറിയിച്ചു.
അതേസമയം, പ്രസവത്തിനിടെ ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിന് വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്. സിസേറിയൻ ചെയ്യുന്നതിൽ വീഴ്ചയുണ്ടായി. കുട്ടിക്ക് വളർച്ച കുറവായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. മെഡിക്കൽ കോളേജ് ജിഎസ്ടി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘമാണ് അന്വേഷണം നടത്തിയത്.
Most Read| നിയമസഭാ തിരഞ്ഞെടുപ്പ്; കേന്ദ്ര പ്രതിനിധികൾ ഇന്ന് കേരളത്തിലെത്തും





































