കൊച്ചി: നെടുമ്പാശേരിയിൽ ഹോട്ടൽ ജീവനക്കാരൻ വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്‌ഥരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ബുധനാഴ്‌ച രാത്രി ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അങ്കമാലി തുറവൂർ സ്വദേശി ഐവിൻ ജിജോ (25) മരിച്ചതെന്നായിരുന്നു ആദ്യം കരുതിയത്.
എന്നാൽ, ദൃക്‌സാക്ഷികളുടെ മൊഴികളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്‌ഥാനത്തിലാണ് ഐവിന്റെ മരണം മനഃപൂർവം കാറിടിപ്പിച്ച് നടത്തിയ കൊലപാതകമാണെന്ന നിഗമനത്തിൽ എത്തിയത്. തുടർന്നാണ് സിഐഎസ്എഫ് എസ്‌ഐ വിനയകുമാർ ദാസ്, കോൺസ്‌റ്റബിൾ മോഹൻ എന്നിവരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
യുവാവിനെ ഇടിച്ച കാർ നെടുമ്പാശേരി വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്‌ഥന്റേതാണ്. ബുധനാഴ്‌ച രാത്രി 11 മണിക്കാണ് നായിത്തോട് വെച്ച് സംഭവമുണ്ടായത്. യുവാവും വിനയകുമാറും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് വാക്കുതർക്കമുണ്ടായി. ഇതിനെ തുടർന്ന് യുവാവ് കാറിന്റെ മുന്നിൽ കയറി നിന്നു.
യുവാവിനെ ഇടിച്ചുതെറിപ്പിച്ചുകൊണ്ട് കാറുമായി ഉദ്യോഗസ്‌ഥർ കടന്നുകളയുകയായിരുന്നു. കുറേദൂരം യുവാവ് കാറിന്റെ ബോണറ്റിൽ തങ്ങിക്കിടന്നിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. ബോണറ്റിൽ നിന്ന് താഴേക്ക് വീണ ഐവിനെ നിരക്കിക്കൊണ്ടു കാർ ഓടിച്ചിരുന്നതായും വിവരമുണ്ട്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ യുവാവ് മരിച്ചിരുന്നതായാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്‌ഥർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. കാറും കസ്‌റ്റഡിയിലെടുത്തു. വിമാനങ്ങളിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സ്‌ഥാപനത്തിലെ ജീവനക്കാരനാണ് ഐവിൻ. സംഭവം നടന്ന സ്‌ഥലത്തിന് സമീപമുള്ള ഗ്രൗണ്ടിൽ കളിച്ച ശേഷം ബൈക്കിന് സമീപത്തേക്ക് വന്ന സമയത്താണ് വാക്കുതർക്കമുണ്ടായത്. തർക്കത്തിന്റെ ദൃശ്യങ്ങൾ ഐവിൻ ഫോണിൽ പകർത്തിയതായാണ് വിവരം. പ്രതി വിനയകുമാർ ആശുപത്രിയിൽ ചികിൽസയിലാണ്.
Most Read| സോഫിയ ഖുറേഷിക്കെതിരായ പരാമർശം; വിജയ് ഷായ്‌ക്കെതിരെ ജാമ്യമില്ലാ കേസ്