കൊച്ചി: കൂടുതൽ സർവീസുകൾ ആരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ. യാത്രക്കാരുടെ എണ്ണം വർധിച്ചതോടെയാണ് തീരുമാനം. കഴിഞ്ഞ പത്ത് ദിവസമായി ഒരു ലക്ഷത്തിലധികം ആളുകളാണ് പ്രതിദിനം മെട്രോയിൽ യാത്ര ചെയ്‌തത്. 2024 ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെ 1.64 കോടി പേരാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്‌തത്.
ജൂലൈ ഒന്ന് മുതൽ 11 വരെ ഏകദേശം 12 ലക്ഷം പേരും മെട്രോയിൽ സഞ്ചരിച്ചു. ഈ സാഹചര്യത്തിൽ രണ്ടു ട്രെയിനുകൾ കൂടി അധികമായി ഓടിക്കാനാണ് മെട്രോയുടെ തീരുമാനം. ജൂലൈ 15 മുതൽ ഇതനുസരിച്ചു 12 ട്രിപ്പുകൾ അധികമായി ഉണ്ടാകും. ഇതോടെ, തൃപ്പൂണിത്തുറ മുതൽ ആലുവ വരെയും തിരിച്ചുമായി പ്രതിദിനം 250 ട്രിപ്പുകളായിരിക്കും മെട്രോ നടത്തുക. മൂന്ന് കൊച്ചുകളുള്ള 12 ട്രെയിനുകളാണ് നിലവിൽ സർവീസ് നടത്തുന്നത്.
കലൂർ ജവഹർലാർ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിൽ മൽസരങ്ങൾ ഉള്ളപ്പോഴും മറ്റു വിശേഷ ദിവസങ്ങളിലും കൊച്ചി മെട്രോ അധിക സർവീസുകൾ നടത്താറുണ്ട്. യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഇത് സ്‌ഥിരമാക്കാനാണ് തീരുമാനം.
രാവിലെ എട്ടുമുതൽ പത്ത് വരെയും വൈകിട്ട് നാലുമുതൽ ഏഴ് വരെയുമുള്ള തിരക്കേറിയ സമയങ്ങളിൽ രണ്ടു ട്രെയിനുകൾ തമ്മിലുള്ള കാത്തിരിപ്പ് സമയം നിലവിൽ ഏഴ് മിനിറ്റും 45 സെക്കൻഡുമാണ്. രണ്ടു ട്രെയിനുകൾ കൂടി അധികമായി വരുന്നതോടെ കാത്തിരിപ്പ് സമയം ഏഴ് മിനിറ്റായി കുറയും.
Most Read| അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം; ഹരജി മൂന്നംഗ ബെഞ്ചിന് വിട്ടു