ആലുവ: കൊച്ചിയുടെ ഗതാഗത കുതിപ്പിന് നാഴികക്കല്ലായ മെട്രോ, പുതിയ ദൂരങ്ങൾ താണ്ടാൻ ഒരുങ്ങുകയാണ്. മെട്രോയുടെ ഒന്നാംഘട്ടത്തിലെ അവസാന സ്‌റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. കൊൽക്കത്തയിൽ നിന്ന് ഓൺലൈനായാണ് പ്രധാനാനമന്ത്രി ഫ്‌ളാഗ് ഓഫ് നിർവഹിച്ചത്.
ആലുവയിൽ നിന്ന് തുടങ്ങി 24 സ്‌റ്റേഷനുകൾ പിന്നിട്ട് 25ആംമത്തേയും ഒന്നാംഘട്ടത്തിലെ ഒടുവിലത്തേതുമായ മെട്രോ സ്‌റ്റേഷനാണ് തൃപ്പൂണിത്തുറ. ഇതോടെ കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തിലെ 28 കിലോമീറ്റർ ദൂരവും പൂർത്തിയായി. ഡിസംബർ ഏഴ് മുതൽ കൊച്ചി മെട്രോ എസ്എൻ ജങ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെയുള്ള പരീക്ഷണ ഓട്ടം ആരംഭിച്ചിരുന്നു.
തൃപ്പൂണിത്തുറ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് നടന്നുപോകാനുള്ള അകലത്തിലാണ് മെട്രോ സ്‌റ്റേഷൻ ഉള്ളത്. ഇത് കൊച്ചി മെട്രോയുടെ പ്രതീക്ഷകൾ വർധിപ്പിക്കും. തൃപ്പൂണിത്തുറയിലേക്കുള്ള സ്‌ഥിരം സർവീസ് ആരംഭിക്കുന്നതോടെ നഗരത്തിലേക്ക് യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് കണക്കാക്കുന്നത്. ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 75 രൂപയാണ് ടിക്കറ്റ് നിരക്ക്.
1.35 ലക്ഷം ചതുരശ്രയടി വിസ്‌തൃതിയുണ്ട് ടെർമിനൽ സ്‌റ്റേഷന്. ഇതിൽ 40,000 ചതുരശ്രയടി വാണിജ്യ ആവശ്യത്തിനായിരിക്കും. 2002ലാണ് തൃപ്പൂണിത്തുറ സ്‌റ്റേഷന്റെ നിർമാണത്തിന് തുടക്കമായത്. ആലുവ മുതൽ തൃപ്പൂണിത്തുറ സ്‌റ്റേഷൻ വരെ 25 സ്‌റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പിന്നിടുന്നത്.
എസ്എൻ ജങ്ഷൻ മെട്രോ സ്‌റ്റേഷനിൽ നിന്ന് ആരംഭിച്ച് മിൽമ പ്ളാന്റിന് മുന്നിലൂടെ റെയിൽവേ മേൽപ്പാലം മുറിച്ചുകടന്ന് റെയിൽവേപ്പാതക്ക് പടിഞ്ഞാറു ഭാഗത്തു കൂടിയാണ് മെട്രോ ലൈൻ ടെർമിനലിലേക്ക് നീളുന്നത്. 448.33 കോടി രൂപയാണ് ഭൂമിയേറ്റെടുക്കലിനും നിർമാണത്തിനും ഉൾപ്പടെ വന്ന ചിലവ്. കഴിഞ്ഞ ദിവസം മെട്രോ റെയിൽവേ സേഫ്‌റ്റി കമ്മീഷണറുടെ അനുമതി ലഭിച്ചതോടെയാണ് തിരഞ്ഞെടുപ്പിന് മുൻപ് ടെർമിനൽ കമ്മീഷൻ ചെയ്‌തത്.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്; ലോകത്തിലെ ആദ്യ രാജ്യം