കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വടകര ചോമ്പാൽ ഹാർബറിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. ഇനിമുതൽ ഹാർബറിലേക്ക് പ്രവേശിക്കണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഒരു ഡോസ് വാക്സിൻ എങ്കിലും എടുക്കാത്തവർക്കാണ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. ഹാർബറിന്റെ പ്രവൃത്തി സമയം രാവിലെ അഞ്ചു മുതൽ വൈകീട്ട് ഏഴ് വരെയായി ക്രമീകരിച്ചിട്ടുണ്ട്. ഐസ് മീനുകളുടെ വിൽപന രാവിലെ എട്ട് മണിവരെ മാത്രം നടത്താം.
ഹാർബറിലേക്ക് കടക്കുന്ന തെക്കു-വടക്കു ഭാഗത്തെ വഴികൾ അടച്ചു. ഇതോടെ പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കി ചുരുക്കി. ഹാർബറിലേക്ക് എത്തുന്നവരുടെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധിക്കാൻ പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹാർബറിൽ പ്രവേശനത്തിന് പാസ്, തെർമൽ സ്കാനർ പരിശോധന എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്.
യാനങ്ങൾക്കുള്ള മൽസ്യബന്ധന പെർമിറ്റ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയിൽ നിന്ന് ലഭിക്കും. പെർമിറ്റ് ലഭിക്കാത്തവർക്ക് മൽസ്യബന്ധനം അനുവദിക്കില്ല. മൽസ്യബന്ധനം നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇവരുടെ ആധാർ കാർഡ് വിവരം പൊലീസിന് നൽകണം. ഇവരുടെ പൂർണ ഉത്തരവാദിത്വം ഇവരെ ജോലിക്ക് കൊണ്ടു വരുന്നവർക്കായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
തഹസിൽദാർ ആഷിക് തോട്ടോൻറെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് നിയന്ത്രണങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ എടുത്തത്. യോഗത്തിൽ പഞ്ചായത്ത് അധികൃതർ, പോലീസ് വകുപ്പ് ഉദ്യോഗസ്ഥർ, സെക്ടർ മജിസ്ട്രേറ്റുമാർ, ഫിഷറീസ് വകുപ്പ് അധികൃതർ, ഹാർബർ മാനേജ്മെന്റ് സൊസൈറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Read Also: കണ്ണൂരിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു







































