കോഴിക്കോട്-വയനാട് തുരങ്കപാത; സ്വപ്‌ന പദ്ധതിയുമായി സർക്കാർ മുന്നോട്ട്

അന്തിമ പാരിസ്‌ഥിതിക അനുമതിയാണ് ഇനി ലഭിക്കേണ്ടത്.

By Senior Reporter, Malabar News
KIFB's financial sanction of `2134.50 for Wayanad tunnel
Ajwa Travels

തിരുവനന്തപുരം: മലയോര ജനതയുടെ സ്വപ്‌ന പദ്ധതിയായ കോഴിക്കോട്-വയനാട് തുരങ്കപാതയുമായി സർക്കാർ മുന്നോട്ട്. ടണൽ പാതയുടെ പ്രവൃത്തി രണ്ടു പാക്കേജുകളിലായി ടെൻഡർ ചെയ്‌തതായി മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണൽ പാത നിർമാണം രണ്ടാമത്തെ പാക്കേജിലുമാണ് ടെൻഡർ ചെയ്‌തിരിക്കുന്നത്‌.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷമാണ് പാക്കേജ് രണ്ടിന്റെ ഫിനാൻഷ്യൽ ബിഡ് തുറന്നത്. അന്തിമ പാരിസ്‌ഥിതിക അനുമതിയാണ് ഇനി ലഭിക്കേണ്ടത്. അനുമതി ലഭിക്കുന്ന മുറയ്‌ക്ക്‌ നിർമാണം ആരംഭിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്.

2043.75 കോടിയുടെ ഭരണാനുമതിയും 2134.50 കോടി രൂപയുടെ സാമ്പത്തികാനുമതിയും പദ്ധതിക്ക് അനുവദിച്ചിട്ടുണ്ട്. പദ്ധതിക്കായി 17.263 ഹെക്‌ടർ വനഭൂമി ഏറ്റെടുക്കാൻ വനംവകുപ്പിന്റെ സ്‌റ്റേജ്-1 ക്ളിയറൻസ് ലഭിച്ചു. സ്‌റ്റേജ്-2 ക്ളിയറൻസിനായി 17.263 ഹെക്‌ടർ സ്വകാര്യഭൂമി വനഭൂമിയായി പരിവർത്തനം ചെയ്യുന്നതിനുള്ള നടപടികളും പൂർത്തിയായി.

പദ്ധതിക്കായി കോഴിക്കോട് ജില്ലയിൽ 8.025ഹെക്‌ടർ സ്വകാര്യഭൂമിയും വയനാട്ടിൽ 8.12 ഹെക്‌ടർ ഭൂമിയും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് കൈമാറി. കോഴിക്കോട് ജില്ലയിൽ കൂടുതൽ ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. പദ്ധതിക്കായി വയനാട്, കോഴിക്കോട്, ജില്ലകളിൽ 90 ശതമാനം ഭൂമിയും ഏറ്റെടുത്തു. അന്തിമ പാരിസ്‌ഥിതിക അനുമതിക്കുള്ള അപേക്ഷ സ്‌റ്റേറ്റ് ലെവൽ എക്‌സ്‌പെർട്ട് കമ്മിറ്റിയുടെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

താമരശേരി ചുരം പാതക്ക് ബദല്‍ മാർഗം എന്ന നിലക്കാണ് തുരങ്കപാത നിർമിക്കുന്നത്. സംസ്‌ഥാന സർക്കാരിന്റെ ‘നൂറ് ദിവസം നൂറ് പദ്ധതികള്‍’ എന്ന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയ തുരങ്ക പാതയുടെ ഔദ്യോഗിക പ്രഖ്യാപനം 2020 ഒക്‌ടോബർ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. പിന്നാലെ സെപ്‌തംബറിൽ പദ്ധതിയുടെ സർവേ നടപടികളും ആരംഭിച്ചിരുന്നു.

2021ൽ ആണ് തുരങ്കപാതയുടെ അലൈൻമെന്റിന് സർക്കാർ അംഗീകാരം നൽകിയത്. 2022ൽ ആണ് ആദ്യഘട്ട നിർമാണത്തിനായി 685 കോടി രൂപ കിഫ്‌ബി മുഖേന സർക്കാർ അനുവദിച്ചിരുന്നത്. കോഴിക്കോട്, വയനാട് എന്നീ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തുരങ്കപാത, കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തില്‍ നിന്ന് ആരംഭിച്ച് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ അവസാനിക്കുന്ന രീതിയിലാണ് നിർമാണം.

തുരങ്കപാത വിജയകരമായാൽ കോഴിക്കോട് നിന്ന് താമരശേരി ചുരം കയറാതെ വെറും എട്ട് കിലോമീറ്റർ യാത്രകൊണ്ട് വയനാട്ടിലെത്താം. 42 കിലോമീറ്റർ എന്നത് 20 കിലോമീറ്ററിന് താഴെയായി ചുരുങ്ങും. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ നിന്ന് മറിപ്പുഴ, സ്വർഗ്ഗംകുന്ന് വഴി വയനാട്ടിലെ കള്ളാടിയിൽ എത്തുന്നതാണ് നിർദ്ദിഷ്‌ട തുരങ്കപാത.

Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE