തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതിയിലെ ചട്ടങ്ങൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. മലയോര മേഖലയിലെ ഭൂമി പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നിർണായകമായ തീരുമാനമാണിതെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സബ്‌ജക്‌ട് കമ്മിറ്റി കൂടി ഇത് പരിഗണിക്കേണ്ടതുണ്ട്. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നത് മുതൽ പ്രശ്‌ന പരിഹാരത്തിന് പല ശ്രമങ്ങളും നടത്തിയിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി കെ. രാജനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
2023 സെപ്‌തംബർ 14നാണ് ഭൂപതിവ് ഭേദഗതി നിയമം നിയമസഭ പാസാക്കിയത്. രണ്ട് ചട്ടങ്ങളാണ് പ്രധാനമായും കൊണ്ടുവരുന്നത്. പതിച്ച് കിട്ടിയ ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ള വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള ചട്ടവും, കൃഷിക്കും ഗൃഹനിർമാണത്തിനും മറ്റുമായി പതിച്ചു നൽകിയ ഭൂമി ജീവനോപാധി ലക്ഷ്യമാക്കിയുള്ള മറ്റ് വിനിയോഗത്തിന് അനുവദിക്കുന്നതിനുള്ള ചട്ടവുമാണ് നടപ്പാക്കുക.
എൽഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനങ്ങളിൽ ഒന്നാണ് നടപ്പാക്കിയിരിക്കുന്നതെന്നും ഭൂമി കൈമാറ്റം എളുപ്പമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിച്ചുകിട്ടിയ ആളിൽ നിന്ന് ഭൂമി കൈമാറിക്കിട്ടിയ ആൾക്ക് ഉടമസ്‌ഥാവകാശം സ്‌ഥാപിക്കാൻ രേഖകൾ മാത്രം സമർപ്പിച്ചാൽ മതിയാകും. അപേക്ഷകൾ കൈകാര്യം ചെയ്യാൻ ഓൺലൈൻ പോർട്ടൽ തയ്യാറാക്കും. വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കാനുള്ള അപേക്ഷ സമർപ്പിക്കാൻ ഒരുവർഷം സമയം അനുവദിക്കും. ആവശ്യമെങ്കിൽ കാലാവധി നീട്ടിനൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി








































