തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഭൂവിനിയോഗം സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി 1960ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനം. ഭേദഗതി ബിൽ ഈ മാസം 23ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
1960ലെ ഭൂപതിവ് നിയമത്തിൽ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ചട്ടങ്ങൾ ഉണ്ടാക്കാൻ സർക്കാരിന് അധികാരം നൽകുന്ന പുതിയ വകുപ്പ് ചേർത്താണ് നിയമ ഭേദഗതി. ഇതിന്റെ തുടർച്ചയായി ബന്ധപ്പെട്ട ഭൂപതിവ് ചട്ടങ്ങളും ഭേദഗതി ചെയ്യും. ജീവിതോപാധിക്കായി നടത്തിയ ചെറു നിർമാണങ്ങളും കാർഷിക ആവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമീകരിക്കുന്നതിനാകണം നിയമ ഭേദഗതിയും ചട്ട നിർമാണവും എന്ന് യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ഇതിനായി അപേക്ഷാ ഫീസും ക്രമവാക്കരിക്കുന്നതിനുള്ള പ്രത്യേക ഫീസും ഈടാക്കുന്നത് സംബന്ധിച്ച വ്യവസ്‌ഥകൾ ചട്ടത്തിൽ ഉൾപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. 1500 സ്ക്വയർ ഫീറ്റിന് മുകളിൽ വിസ്‌തീർണമുള്ള നിർമിതികൾ ക്രമപ്പെടുത്തേണ്ടി വരികയാണെങ്കിൽ ഉയർന്ന ഫീസുകൾ ഈടാക്കുന്നത് പരിഗണിക്കും. ക്രമപ്പെടുത്താൽ നടത്തുമ്പോൾ പൊതുകെട്ടിടങ്ങളെ പ്രത്യേകമായി പരിഗണിക്കും.
വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, തൊഴിൽ ശാലകൾ, വാണിജ്യ കേന്ദ്രങ്ങൾ, മതപരമോ സംസ്‌കാരികമോ വിനോദപരമോ ആയ സ്‌ഥാപനങ്ങൾ, പൊതു ഉപയോഗത്തിനുള്ള നിർമാണങ്ങൾ, സർക്കാർ സ്‌ഥാപനങ്ങൾ, ക്ളിനിക്കുകൾ/ ആരോഗ്യ കേന്ദ്രങ്ങൾ, ജുഡീഷ്യൽ ഫോറങ്ങൾ, ബസ് സ്‌റ്റാൻഡുകൾ, റോഡുകൾ, പൊതുജനങ്ങൾ വ്യാപകമായി ആശ്രയിക്കുന്ന സ്വകാര്യ സ്‌ഥാപനങ്ങൾ എന്നിവ ഉൾപ്പടെ 2016ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമപ്രകാരം പൊതുകെട്ടിടങ്ങളെന്ന് നിർവചിച്ചിട്ടുള്ളവ ആണ് ഇങ്ങനെ ഒഴിവാക്കുക.
സംസ്‌ഥാനത്തിന് പൊതുവിൽ ബാധകമായും വിധത്തിൽ പുതുതായി കൊണ്ടുവരുന്ന ചട്ടങ്ങൾ തയ്യാറാക്കാൻ റവന്യൂ-നിയമ വകുപ്പ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ കെ രാജൻ, എകെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വിപി ജോയി, അഡ്വ. ജനറൽ കെ ഗോപാല കൃഷ്‌ണ കുറുപ്പ് എന്നിവരും വനംവകുപ്പ് സെക്രട്ടറിമാരും വനം വകുപ്പ് മേധാവി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്‌ഥരും പങ്കെടുത്തു.
Most Read: പ്ളാസ്‌റ്റിക് ക്യാരി ബാഗുകൾക്കുള്ള നിരോധനം ഹൈക്കോടതി റദ്ദാക്കി