കോഴിക്കോട്: സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിലെ സ്വാഗതഗാന വിവാദത്തിൽ നടപടി വേണമെന്ന ആവശ്യവുമായി സിപിഐഎം രംഗത്ത്. മുസ്‌ലിം വേഷധാരിയെ ഭീകരവാദിയായി ചിത്രീകരിച്ചത് പരിശോധിക്കണം. തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. നടപടി സർക്കാർ നിലപാടിന് വിരുദ്ധമാണെന്നും കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പറഞ്ഞു.
സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിലെ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തിൽ മുസ്‌ലിം വിരുദ്ധത ഉണ്ടെന്ന ആരോപണം വിവിധ കോണുകളിൽ നിന്നും ഉയർന്നു വന്നിരുന്നു. ഒരു മുസ്‌ലിം വേഷധാരിയെ ഇതിൽ തീവ്രവാദിയായി ചിത്രീകരിച്ചിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു വിമർശനങ്ങൾ.
ഇത് മുസ്‌ലിം ലീഗ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ രാഷ്‌ട്രീയ ആയുധമാക്കി ഉപയോഗിക്കുകയും ചെയ്‌തതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസും വിഷയത്തിൽ അന്വേഷണം വേണമെന്ന് വ്യക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സിപിഐഎം വിഷയത്തിൽ നിലപാട് അറിയിച്ചിരിക്കുന്നത്.
സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രസ്‌താവന:
കലോൽസവത്തിന്റെ ഉൽഘാടനത്തോട് അനുബന്ധിച്ചുള്ള സ്വാഗതഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്‌കാരം വിമർശനത്തിന് ഇടയാക്കിയത് സിപിഐഎം ഗൗരവത്തോടെ കാണുന്നു.
ദൃശ്യാവിഷ്‌കാരത്തിൽ ഒരു ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്‌ലിം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാർഥത്തിൽ എൽഡിഎഫ് സർക്കാരും, കേരളീയ സമൂഹവും ഉയർത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണ്.
തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇതിനകം വ്യക്‌തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇത്തരമൊരു ചിത്രീകരണം ഉണ്ടായത് ഏങ്ങനെയെന്ന് പരിശോധിച്ചു നടപടികൾ സ്വീകരിക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു.
Most Read: ഹിജാബ് വിരുദ്ധ പ്രക്ഷോഭം; മൂന്ന് പേർക്ക് കൂടി വധശിക്ഷ വിധിച്ച് ഇറാൻ ഭരണകൂടം