ടെഹ്‌റാൻ: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭകരിൽ മൂന്ന് പേർക്ക് കൂടി വധശിക്ഷ വിധിച്ച് ഭരണകൂടം. പ്രക്ഷോഭകാരികൾ ദൈവത്തിനെതിരായ യുദ്ധമാണ് നടത്തിയതെന്നാണ് ഇറാനിലെ മതഭരണകൂടത്തിന്റെ നിലപാട്. ഇത് മതഭരണകൂടത്തെ സംബന്ധിച്ച് ഏറ്റവും വലിയ കുറ്റമായി കരുതുന്നു. ഇതിനെ തുടർന്ന് രണ്ടുപേരെ കഴിഞ്ഞ ശനിയാഴ്‌ച തൂക്കിക്കൊന്നിരുന്നു.
എന്നാൽ, വധശിക്ഷയിൽ പ്രതിഷേധിച്ച് ജനങ്ങൾ ജയിലിന് മുന്നിൽ തടിച്ചുകൂടിയിരുന്നു. കഴിഞ്ഞ വർഷം സെപ്‌റ്റംബർ 13ന് ആണ് തലസ്‌ഥാനമായ ടെഹ്റാനിലെത്തിയ കുർദ് വംശജയായ 22 കാരി മഹ്‌സ അമീനിയ ശരിയാം വണ്ണം ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യ പോലീസ് അറസ്‌റ്റ് ചെയ്‌തത്. മതകാര്യ പോലീസിന്റെ ക്രൂരമായ മർദ്ദനത്തെ തുടർന്ന് മഹ്‌സ അമീനി ദിവസങ്ങൾക്കുള്ളിൽ മരിച്ചു.
ഇതിന് പിന്നാലെ രാജ്യമൊട്ടാകെ മതകാര്യ പോലീസിനും സർക്കാരിനുമെതിരെ അതിശക്‌തമായ പ്രക്ഷോഭമായിരുന്നു അരങ്ങേറിയത്. ഇതേ തുടർന്ന് മാസങ്ങളോളം രാജ്യം കലാപ സമാനമായിരുന്നു. ഏതാണ്ട്, 1000 ത്തിനും 1500-റിനും ഇടയിൽ ആളുകൾ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക്.
ഇതിൽ 500 ഓളം പോലീസുകാരും കുട്ടികളും ഉൾപ്പെടുന്നു. കലാപകാരികൾ ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള റഹോല്ല ഖൊമേനി ജനിച്ച തറവാട് വീടിന് തീയിടുന്നത് വരെ കാര്യങ്ങൾ വഷളായിരുന്നു. ലോകമൊട്ടാകെ ഇറാനിലെ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഇറാനിലെ മതഭരണകൂടം പ്രക്ഷോഭകാരികളെ അടിച്ചമർത്താനായിരുന്നു ശ്രമിച്ചത്.
ലോകകപ്പ് ഫുട്‌ബോൾ വേദിയിൽ പോലും ഇറാനിലെ ഫുട്‌ബോൾ കളിയ്ക്കാർ സർക്കാർ നിലപാടിനെതിരെ നിലയുറപ്പിച്ചത് ഏറെ ചർച്ച ആയിരുന്നു. പ്രതിഷേധങ്ങൾ ശക്‌തിപ്രാപിച്ചപ്പോൾ ഇറാൻ മതകാര്യ പോലീസിനെ പിരിച്ചു വിടുന്നതിന് തയ്യാറായി. എന്നാൽ, പ്രക്ഷോഭങ്ങൾക്കെതിരെ കടുത്ത നടപടികളാണ് സർക്കാർ സ്വീകരിച്ചത്. ഇതുവരെയായി ഏതാണ്ട് പത്തോളം പേരെ സർക്കാർ തൂക്കിലേറ്റിയിട്ടുണ്ട്.
Most Read: ജോഷിമഠിൽ സ്‌ഥിതിഗതികൾ രൂക്ഷം; 4000 പേരെ മാറ്റിപ്പാർപ്പിച്ചു