ബെംഗളൂരു: കർണാടകയിൽ നിർണായക നീക്കവുമായി കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ കോലാറിൽ നിന്ന് ജനവിധി തേടുമെന്നാണ് സിദ്ധരാമയ്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈക്കമാൻഡിനെ മറികടന്നാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇതിനിടെയാണ് ഹൈക്കമാൻഡിനെ മറികടന്നുള്ള സിദ്ധരാമയ്യയുടെ നിർണായക നീക്കം. ഡികെ ശിവകുമാറുമായുള്ള പോരിനിടെയാണ് കോലാറിലെ റാലിയിൽ സിദ്ധരാമയ്യയുടെ ഏകപക്ഷീയമായ പ്രഖ്യാപനം ഉണ്ടായത്. ”ഇന്ന് ഈ ജനങ്ങളെ സാക്ഷിയാക്കി പറയാൻ ആഗ്രഹിക്കുന്നു. കോലാർ എന്റെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വേദിയാകും”-സിദ്ധരാമയ്യ പറഞ്ഞു.
2018ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച സീറ്റായ ബദാമിയിൽ മൽസരിക്കാനുള്ള സാധ്യത സിദ്ധരാമയ്യ നേരത്തെ തള്ളിയിരുന്നു. ബദാമി, ചാമുണ്ഡേശ്വരി മണ്ഡലങ്ങളിൽ നിന്നാണ് സിദ്ധരാമയ്യ മൽസരിച്ചത്. ബദാമിയിൽ ബിജെപി സ്‌ഥാനാർഥിയോട് വിജയിച്ചപ്പോൾ ചാമുണ്ഡേശ്വരിയിൽ ജെഡിഎസ് സ്‌ഥാനാർഥിയോട് തോറ്റു. ഈ വർഷം മെയിലാണ് കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ്.
അതേസമയം, തന്നെക്കുറിച്ചു പുതുതായി പുറത്തിറക്കുന്ന പുസ്‌തകത്തിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു ബിജെപി പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു. സിദ്ധരാമയ്യയെ കുറിച്ചുള്ള ഉപന്യാസങ്ങളുടെ ശേഖരമായ ‘സിദ്ധു നിജകനസുഗലു’ എന്ന പുസ്‌തകത്തിന്റെ പ്രകാശനം കോടതി തടഞ്ഞിരുന്നു. സിദ്ധരാമയ്യയുടെ മകൾ യതീന്ദ്ര സിദ്ധരാമയ്യ നൽകിയ ഹരജിയിലാണ് ജില്ലാ കോടതിയുടെ നടപടി. ബിജെപി പിന്തുണയോടെയാണ് പുസ്‌തകം ഇറക്കുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം.
Most Read: ന്യൂനപക്ഷ വിഭാഗങ്ങളെ സംഘപരിവാർ കാണുന്നത് ആഭ്യന്തര ശത്രുക്കളായി; മുഖ്യമന്ത്രി