മുംബൈ: വായ്‌പാ തട്ടിപ്പ് കേസിൽ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദാ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും ഉടൻ ജയിൽ മോചിതരാക്കാൻ ഉത്തരവ്. ബോംബൈ ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. ഇരുവരുടെയും അറസ്‌റ്റ് നിയമപരമല്ലെന്ന് കോടതി വിശദമാക്കി. ഒരുലക്ഷം രൂപ വീതം കെട്ടിവെച്ചു ഇരുവർക്കും പുറത്തിറങ്ങാമെന്നും കോടതി വ്യക്‌തമാക്കി.
ഐസിഐസിഐ വീഡിയോകോൺ തട്ടിപ്പ് കേസിലാണ് സിബിഐ ഇരുവരെയും അറസ്‌റ്റ് ചെയ്‌തത്. അന്വേഷണവുമായി ഇരുവരും സഹകരിക്കണമെന്നും ആവശ്യപ്പെടുമ്പോൾ സിബിഐ ഓഫീസിൽ എത്തണമെന്നും ഹൈക്കോടതി വ്യക്‌തമാക്കി. ഇരുവരുടെയും പാസ്പോർട് സിബിഐക്ക് നൽകണമെന്നും കോടതി നിർദ്ദേശം നൽകി. കഴിഞ്ഞ മാസം 23ന് ആണ് ഇരുവരെയും സിബിഐ അറസ്‌റ്റ് ചെയ്‌തത്.
ചന്ദ കൊച്ചാർ ബാങ്ക് മേധാവി ആയിരിക്കെ വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപ വായ്‌പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു അറസ്‌റ്റ്. എന്നാൽ, അഴിമതി നിരോധന നിയമപ്രകാരം തങ്ങളെ അറസ്‌റ്റ് ചെയ്‌തത് നിയമവിരുദ്ധമാണെന്ന ഇരുവരുടെയും വാദം ബോംബൈ ഹൈക്കോടതി അംഗീകരിക്കുക ആയിരുന്നു. അന്വേഷണം നടത്തുന്നതിന് സിബിഐക്ക് സെക്ഷൻ 17എ പ്രകാരമുള്ള അനുമതി നിർബന്ധമാണെന്നും സിബിഐക്ക് ഇത് ലഭിച്ചിട്ടില്ലെന്നും ഇരുവരും കോടതിയെ ബോധിപ്പിച്ചു.
ചന്ദ കൊച്ചാറിനായി മുതിർന്ന അഭിഭാഷകനായ അമിത് ദേശായിയാണ് കോടതിയിൽ ഹാജരായത്. 2012ൽ വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപ ലോൺ അനുവദിച്ചതിൽ ചന്ദ കൊച്ചാർ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കേസ്. ഇടപാടിൽ നിന്ന് ഭർത്താവ് ദീപക് കൊച്ചാറും കുടുംബാംഗങ്ങളും നേട്ടം ഉണ്ടാക്കിയെന്ന് ആരോപണം ഉണ്ടായിരുന്നു.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 20 ബാങ്കുകളുടെ കൺസോർഷ്യം വീഡിയോകോണിന് നൽകിയ 40,000 കോടി രൂപയുടെ ഭാഗമായിരുന്നു ഈ വായ്‌പയും. ആരോപണത്തെ തുടർന്ന് 2018 ഒക്‌ടോബറിൽ ബാങ്ക് സിഇഒ സ്‌ഥാനം ചന്ദ കൊച്ചാർ രാജിവെച്ചിരുന്നു. പിന്നീട് ബാങ്ക് അതിനെ പുറത്താക്കലായി പുനർവചിച്ചു.
കേസുമായി ബന്ധപ്പെട്ട് ഇവരുടെ 78 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. വീഡിയോകോൺ ഗ്രൂപ്പ് മേധാവി വേണുഗോപാൽ ധൂത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് കേസ്. ദീപക് കൊച്ചാറുമായി ചേർന്ന് വേണുഗോപാൽ ധൂത്ത് ഒരു കമ്പനിയിൽ നിക്ഷേപം നടത്തിയെന്നും തുടർന്ന് സ്വത്തുക്കൾ ദീപക് കൊച്ചാറിന്റെ പേരിലേക്ക് മാറ്റിയെന്നും ആരോപണം ഉയർന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വായ്‌പ തട്ടിപ്പ് അഴിമതി പുറത്തായത്.
Most Read: ‘നായർ ബ്രാൻഡ്’ ആയി തന്നെയാരും പ്രൊജക്‌ട് ചെയ്‌തിട്ടില്ല; എൻഎസ്എസിന് മറുപടിയായി ചെന്നിത്തല