തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഉയർത്തിയ വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് ചെന്നിത്തല രംഗത്ത്. ‘നായർ ബ്രാൻഡ്’ ആയി തന്നെയാരും പ്രൊജക്‌ട് ചെയ്‌തിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് പാർട്ടിയും താനും എന്നും ഉയർത്തി പിടിക്കുന്നത് മതേതര നിലപാടാണെന്നും അങ്ങനെ തന്നെ തുടരുമെന്നും ചെന്നിത്തല മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
തന്നെ മുഖ്യമന്ത്രി സ്‌ഥാനാർഥി ആയി ഉയർത്തിക്കാണിച്ചത് കൊണ്ടാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും യുഡിഎഫും തോറ്റതെന്ന സുകുമാരൻ നായരുടെ വിമർശനം ചെന്നിത്തല തള്ളി. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്‌ഥാനാർഥിയെ ഉയർത്തി കാട്ടിയിരുന്നില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
”താൻ എന്നുമൊരു കോൺഗ്രസുകാരനും തികഞ്ഞ മതേതരവാദിയുമാണ്. വ്യക്‌തി ജീവിതത്തിലോ രാഷ്‌ട്രീയ ജീവിതത്തിലോ മതേതര നിലപാടിൽ ഒരിക്കൽ പോലും വെള്ളം ചേർത്തിട്ടില്ലെന്നും” ചെന്നിത്തല കൂട്ടിച്ചേർത്തു. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് ജി സുകുമാരൻ നായർ രമേശ് ചെന്നിത്തലക്കെതിരെ വിമർശനം ഉന്നയിച്ചത്.
എൻഎസ്എസുമായി നിലവിൽ നല്ല ബന്ധം പുലർത്താത്ത കോൺഗ്രസ് നേതാക്കളെ പേരെടുത്ത് പറഞ്ഞാണ് സുകുമാരൻ നായർ അതിരൂക്ഷമായ രീതിയിൽ വിമർശിച്ചത്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിൽ രമേശ് ചെന്നിത്തലയെ ആഭ്യന്തര വകുപ്പെന്ന താക്കോൽ സ്‌ഥാനത്തേക്ക് ഉയർത്തിക്കാട്ടിയത് എൻഎസ്എസിന്റെ ആവശ്യപ്രകാരം ആയിരുന്നുവെന്നും എന്നാൽ ചെന്നിത്തല പിന്നീട് സമുദായത്തെ തള്ളിപ്പറഞ്ഞെന്നുമായിരുന്നു സുകുമാരൻ നായരുടെ വിമർശനം.
പ്രതിപക്ഷ നേതാവ് വിഡി സതീശനെയും അദ്ദേഹം വിമർശിച്ചിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് തന്റെ അടുത്തെത്തി ദീർഘനേരം സംസാരിച്ച സതീശൻ പിന്നെ സംഘടനയെ വിമർശിച്ചെന്നാണ് സുകുമാരൻ നായർ തുറന്നടിച്ചത്. കോൺഗ്രസ് നേതാക്കൾ എൻഎസ്എസിന് കീഴടങ്ങിപോകണമെന്ന നിലക്കാണ് ജനറൽ സെക്രട്ടറിയുടെ പ്രസ്‌താവന എന്ന വിമർശനം പാർട്ടി നേതാക്കൾക്ക് ഉണ്ട്.
അതേസമയം, സുകുമാരൻ നായർക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. രാഷ്‌ട്രീയ നേതൃത്വത്തെ എതിർക്കാൻ എല്ലാവർക്കും അധികാരം ഉണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. സമുദായ സംഘടനകൾക്ക് രാഷ്‌ട്രീയ പാർട്ടികളെ വിമർശിക്കാം. വിവാദങ്ങളെ ഏറ്റുപിടിക്കുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു.
താനും സമുദായ സംഘടനകളെ വിമർശിച്ചിട്ടുണ്ട്. പരിതാപകരമായ തോൽവിയിൽ നിന്നും പാർട്ടിയെ ഉയർത്തി കൊണ്ടുവരികയാണ് ദൗത്യം. എന്നുവെച്ചാൽ നാളെ മുഖ്യമന്ത്രി ആകുമെന്നല്ലെന്നും സതീശൻ പറഞ്ഞു.
Most Read: ജോഷിമഠ് ഇന്ന് കേന്ദ്രസംഘം സന്ദർശിക്കും; ജനങ്ങളെ മാറ്റി താമസിപ്പിക്കണമെന്ന് പ്രധാനമന്ത്രി