തിരുവനന്തപുരം: നീണ്ട ചർച്ചകൾക്കൊടുവിൽ ടീം യുഡിഎഫ് റെഡി. മന്ത്രിമാർ ആരൊക്കെയെന്നും വകുപ്പുകൾ ഏതൊക്കെയെന്നും ഉറപ്പായി. നിയുക്‌ത മുഖ്യമന്ത്രി വിഡി. സതീശനാണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്. കോൺഗ്രസിന് 11 മന്ത്രിമാരാണുള്ളത്. ലീഗിൽ നിന്ന് അഞ്ചുപേരും.
അപ്രതീക്ഷിതമായി യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഒജെ. ജനീഷ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ സ്‌പീക്കറും ഷാനിമോൾ ഉസ്‌മാൻ ഡെപ്യൂട്ടി സ്‌പീക്കറുമാകും. ചീഫ് വിപ്പ് സ്‌ഥാനം കേരള കോൺഗ്രസിനാണ്. അപു ജോസഫ് ചീഫ് വിപ്പാകും
മന്ത്രിമാർ/ വകുപ്പുകൾ
വിഡി. സതീശൻ- ധനം, തുറമുഖം, നിയമം
രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലൻസ്
സണ്ണി ജോസഫ്- റവന്യൂ
എപി. അനിൽകുമാർ- ആരോഗ്യം
കെ. മുരളീധരൻ- വൈദ്യുതി
പിസി. വിഷ്‌ണുനാഥ്- ടൂറിസം, സംസ്‌കാരികം
ടി.സിദ്ദിഖ്- വനം
ബിന്ദു കൃഷ്‌ണ- വനിത, ശിശുക്ഷേമ വകുപ്പ്
ഒജെ. ജനീഷ്- യുവജനക്ഷേമം
എം. ലിജു- എക്‌സൈസ്, സഹകരണം
റോജി എം ജോൺ- ഉന്നത വിദ്യാഭ്യാസം
കെഎ. തുളസി, ഐസി. ബാലകൃഷ്‌ണൻ (ടേം വ്യവസ്‌ഥ)- എസ്‌സി, എസ്‌ടി
മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിമാരാണ് ഉള്ളത്. സംസ്‌ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്. ഇത്തവണ ടേം വ്യവസ്‌ഥ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. രണ്ടര വർഷത്തിന് ശേഷം പാറയ്‌ക്കൽ അബ്‌ദുള്ള മന്ത്രിയാകും. ഏത് മന്ത്രിയാണ് മാറുന്നതെന്ന് രണ്ടര വർഷത്തിന് ശേഷം തീരുമാനിക്കുമെന്നും ശിഹാബ് തങ്ങൾ പറഞ്ഞു.
പികെ. കുഞ്ഞാലിക്കുട്ടി, പികെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെഎം. ഷാജി, വിഇ. അബ്‌ദുൽ ഗഫൂർ എന്നിവർ മന്ത്രിമാരാകും. സത്യപ്രതിജ്‌ഞ നാളെ രാവിലെ പത്തിന് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കും. ചടങ്ങിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ ക്ഷണിച്ചെങ്കിലും അദ്ദേഹം എത്തില്ലെന്നാണ് വിവരം. തെലങ്കാന, ഹിമാചൽ മുഖ്യമന്ത്രിമാർ ഇന്നെത്തും.
അതേസമയം, 14 പുതുമുഖങ്ങളാണ് ഇത്തവണ മന്ത്രിസഭയിൽ എത്തുന്നതെന്ന് നിയുക്‌ത മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ”മുഖ്യമന്ത്രിയോടൊപ്പം സമ്പൂർണ മന്ത്രിസഭയും സത്യപ്രതിജ്‌ഞ ചെയ്യും. 20 യുഡിഎഫ് മന്ത്രിമാരുടെ ലിസ്‌റ്റ് ഗവർണർക്ക് സമർപ്പിച്ചു. നാളെ 21 പേര് സത്യപ്രതിജ്‌ഞ ചെയ്യും. അർഹതയുള്ള പല ആളുകളെയും പല സമവാക്യങ്ങൾ നോക്കുമ്പോൾ പരിഗണിക്കാൻ പറ്റിയിട്ടില്ല. അതിൽ സങ്കടമുണ്ട്”- വിഡി. സതീശൻ പറഞ്ഞു.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ




































