ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസം നേരിടുന്ന മേഖലകൾ ഇന്ന് കേന്ദ്ര സംഘം സന്ദർശിക്കും. ബോർഡർ സെക്രട്ടറി, ദേശീയ ദുരന്തനിവാരണ സേന അംഗങ്ങൾ എന്നിവരാണ് സന്ദർശനം നടത്തുക. മേഖലകളിലെ ജനങ്ങളെ മാറ്റിതാമസിപ്പിക്കാനും പ്രതിസന്ധി പരിഹരിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകിയിട്ടുണ്ട്.
വിഷയത്തിൽ ഉന്നതതല യോഗം ചേർന്ന ശേഷം പ്രധാനമന്ത്രി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുമായി ഫോണിൽ ആശയവിനിമയം നടത്തി. മാറ്റി താമസിക്കുന്നവർക്കായി താൽക്കാലിക വീടുകൾ ഉണ്ടാക്കി നൽകാനും ആലോചനയുണ്ട്. അതേസമയം, പ്രശ്‌നം ബാധിച്ച ഇടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്.
വീടുകളിൽ വലിയ വിള്ളൽ, ഭൂമിക്കടിയിൽ നിന്ന് ശക്‌തമായ നീരൊഴുക്ക് എന്നിവയാണ് ജോഷിമഠിലെ ജനങ്ങൾ നിലവിൽ നേരിടുന്ന പ്രധാന പ്രശ്‌നം. ഒരു വർഷമായി ജീവനും കൈയിൽ പിടിച്ചു കഴിയുകയാണ് ഇവിടുത്തെ മൂവായിരത്തിലേറെ കുടുംബങ്ങൾ. അതിശൈത്യത്തിൽ ഭൗമ പ്രതിഭാസത്തിന്റെ തീവ്രതയും കൂടി. പല വീടുകളും നിലംപൊത്തി. റോഡുകൾ വിണ്ടുകീറി. രണ്ടു വാർഡുകളിൽ കണ്ടു തുടങ്ങിയ പ്രശ്‌നം പത്തിലേറെ വാർഡുകളിൽ ഭീഷണി ആയതോടെയാണ് പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയത്.
ജനരോക്ഷം ശക്‌തമായതോടെ കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെടുകയായിരുന്നു. പിന്നാലെ സംസ്‌ഥാന സർക്കാർ നടപടികൾക്ക് വേഗം കൂട്ടി. ദുരിതബാധിത മേഖലകൾ കഴിഞ്ഞ ദിവസം സന്ദർശിച്ച ശേഷമാണ് ഗുരുതര സാഹചര്യത്തിൽ കഴിയുന്ന 600 ലേറെ കുടുംബങ്ങളെ ഉടൻ മാറ്റിപ്പാർപ്പിക്കാൻ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി നിർദ്ദേശം നൽകിയത്.
അതേസമയം, വിചിത്ര പ്രതിഭാസത്തെ കുറിച്ച് പഠിക്കാൻ ആറംഗ സമിതിയെ കേന്ദ്രസർക്കാർ നിയോഗിച്ചിരുന്നു. ഈ സമിതി രണ്ടു ദിവസത്തിനകം റിപ്പോർട് കൈമാറും. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കേന്ദ്ര ജല കമ്മീഷൻ, പരിസ്‌ഥിതി മന്ത്രാലയ പ്രതിനിധികളാണ് ജോഷിമഠിലെത്തി സ്‌ഥിതിഗതികൾ വിലയിരുത്തുന്നത്.
ഇതിനിടെ, ജോഷിമഠിനെ സംരക്ഷിക്കാം കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ശങ്കരാചാര്യമഠത്തിലെ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി സുപ്രീംകോടതിയെ സമീപിച്ചു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് ജനങ്ങൾക്ക് നഷ്‌ടപരിഹാരം നേടിയെടുക്കാൻ കോടതി ഇടപെടണമെന്നാണ് ആവശ്യം.
Most Read: അഞ്‌ജുശ്രീയുടെ മരണം എലിവിഷം ഉള്ളിൽച്ചെന്ന്? ദുരൂഹത