കാസർഗോഡ്: അഞ്‌ജുശ്രീയുടെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. ഭക്ഷ്യവിഷബാധ കാരണമല്ല, വിഷം ഉള്ളിൽ ചെന്നാണ് മരണം എന്ന് സ്‌ഥിരീകരിച്ചതോടെ പോലീസ് അന്വേഷണം വേഗത്തിൽ ആക്കിയിട്ടുണ്ട്. അഞ്‌ജുശ്രീയുടെ ശരീരത്തിൽ എലിവിഷം ചെന്നിരുന്നതായാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ വിശദമായ രാസപരിശോധനാ ഫലം കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
വിദ്യാർഥിനിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും മറ്റു വിഷാംശം അകത്ത് ചെന്നാണെന്നും പരിയാരം മെഡിക്കൽ കോളേജിൽ അഞ്‌ജുശ്രീയുടെ പോസ്‌റ്റുമോർട്ടം നടത്തിയ സർജൻ പോലീസിനോട് പറഞ്ഞിരുന്നു. ശരീരത്തിൽ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. ഇത് കരളിനെ ബാധിച്ചതിനെ തുടർന്നാണ് മരണമെന്ന് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലുമുണ്ട്.
പേസ്‌റ്റ് രൂപത്തിലുള്ള എലിവിഷത്തിന്റെ ലക്ഷണമാണ് സൂചിപ്പിച്ചത്. ഇത് ശരിവെക്കുന്നതാണ് പോലീസ് നടത്തിയ പരിശോധനയിലെ കണ്ടെത്തൽ. എലിവിഷത്തെ കുറിച്ച് അഞ്‌ജുശ്രീ മൊബൈലിൽ സേർച്ച് ചെയ്‌തതിന്റെ വിവരങ്ങളും, ഒരു കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, രാസപരിശോധനാ റിപ്പോർട് ലഭിച്ചാൽ മാത്രമേ ഇക്കാര്യങ്ങൾ ഔദ്യോഗികമായി സ്‌ഥിരീകരിക്കാൻ കഴിയുള്ളൂ.
അഞ്‌ജുശ്രീയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി കേസ് അന്വേഷിക്കുന്ന കാസർഗോഡ് എസ്‌പി വൈഭവ് സക്‌സേന കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു . അഞ്‌ജുശ്രീയുടെ മരണകാരണത്തെ കുറിച്ച് ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മരണകാരണം ഭക്ഷ്യവിഷബാധ അല്ലെന്ന് വ്യക്‌തമാക്കുന്ന റിപ്പോർട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു എസ്‌പിയുടെ പ്രതികരണം.
ഡിസംബർ 31ന് ആണ് അഞ്‌ജുശ്രിയും അമ്മയും അനുജനും ബന്ധുവായ പെൺകുട്ടിയും കൂടി കുഴിമന്തി, ചിക്കൻ 65, ഗ്രീൻ ചട്‌നി, മയോണൈസ് എന്നിവ അൽ റൊമാൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈൻ ആയി ഓർഡർ ചെയ്‌ത് കഴിച്ചത്. കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് അഞ്‌ജുശ്രിക്ക് ശാരീരിക അസ്വസ്‌ഥതകൾ ആരംഭിച്ചത്. ഗുരുതരാവസ്‌ഥയിലായ പെൺകുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
സംഭവത്തിൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയും തുടർന്ന് ഹോട്ടൽ ഉടമയെയും രണ്ടു ജീവനക്കാരെയും പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തിരുന്നു. എന്നാൽ, അഞ്‌ജുശ്രിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇവരെ വിട്ടയക്കുക ആയിരുന്നു. മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ. കോളേജിലെ രണ്ടാംവർഷ ബികോം വിദ്യാർഥി ആയിരുന്നു അഞ്‌ജുശ്രി.
Most Read: വെറും ഷോ മാത്രം; വിമർശനത്തിന് മറുപടിയായി ഷാഫി- സ്‌ഥാനം ഒഴിയാൻ തയ്യാർ