കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ പറ്റിച്ചു പണം തട്ടിയെടുത്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്. കോൺഗ്രസ് പ്രവർത്തകയുടെ നടപടി അതീവ ക്രൂരവും ഞെട്ടൽ ഉളവാക്കുന്നതും ആണെന്ന് മന്ത്രി പറഞ്ഞു. പണം തട്ടിയെടുത്ത നടപടിയെ ഈ നാട് അംഗീകരിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും മന്ത്രി പി രാജീവ് ഉറപ്പ് നൽകി.
കോൺഗ്രസ് പാർട്ടി വിഷയത്തിൽ എന്ത് നടപടിയെടുക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആലുവയിലെ മഹിളാ കോൺഗ്രസ് നേതാവ് ഹസീനയും ഭർത്താവ് മുനീറും ചേർന്നാണ് ആലുവയിൽ കൊല്ലപ്പെട്ട കുഞ്ഞിന് സർക്കാർ നൽകിയ നഷ്‌ടപരിഹാര തുകയിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവം പുറത്തായതിന് പിന്നാലെ തട്ടിപ്പ് നടന്നില്ലെന്ന് മാദ്ധ്യമങ്ങളോട് പറയണമെന്ന് ആവശ്യപ്പെട്ടു മുനീർ കുട്ടിയുടെ പിതാവിനെ സമീപിച്ചു.
എന്നാൽ, കുടുംബം വഴങ്ങാതെ വന്നതോടെ പണം തിരിച്ചു നൽകിയാണ് ഇരുവരും നാണക്കേടിൽ നിന്ന് തലയൂരിയത്. ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടലിലൂടെ കടന്നുപോകുന്ന കുടുംബത്തെയാണ് മുനീർ സഹായിക്കാമെന്ന് പറഞ്ഞു ഒപ്പം കൂട്ടി വഞ്ചിച്ചത്. പല കാരണങ്ങൾ പറഞ്ഞു ഓഗസ്‌റ്റ് അഞ്ചുമുതൽ പത്ത് വരെ ഹസീനയും മുനീറും 20,000 രൂപ വീതം 1,20,000 രൂപയാണ് പെൺകുട്ടിയുടെ പിതാവിൽ നിന്ന് കൈക്കലാക്കിയത്.
പറ്റിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ കുടുംബം പരാതിയുമായി നേതാക്കളെ സമീപിച്ചു. എന്നിട്ടും പണം ലഭിക്കാതെ വന്നതോടെയാണ് പരാതിയുമായി രംഗത്ത് വന്നത്. എന്നാൽ, വാർത്ത പുറത്തുവന്നതോടെ മുനീറും ഹസീനയും എല്ലാം നിഷേധിച്ചു. പിന്നീട് വാർത്ത കളവാണെന്ന് പറയണമെന്ന് ആവശ്യപ്പെട്ടു കുട്ടിയുടെ അച്ഛനെ ഫോണിൽ വിളിച്ചു. എന്നാൽ, ഈ ആവശ്യം കുട്ടിയുടെ പിതാവ് തള്ളി. ഇതുൾപ്പടെ മാദ്ധ്യമങ്ങൾ തുറന്നു കാട്ടിയതോടെ ഒരു സുഹൃത്തിന്റെ കൈയിൽ മുഴുവൻ പണവും കൊടുത്തുവിട്ടു. ഇതോടെ, പണം ലഭിച്ചെന്നും ഇനി പരാതിയില്ലെന്നും കുട്ടിയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറയുകയായിരുന്നു.
അതേസമയം, സംഭവത്തെ തുടർന്ന് മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹസീന മുനീറിനെ പാർട്ടിയിൽ സസ്‌പെൻഡ് ചെയ്‌തു. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് കണ്ടെത്തിയാണ് നടപടി. എറണാകുളം മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. ഹസീന നൽകിയ മറുപടി തൃപ്‌തികരം അല്ലെന്നാണ് വിശദീകരണം. സംസ്‌ഥാന പ്രസിഡണ്ടിന്റെ നിർദ്ദേശപ്രകാരം സംസ്‌ഥാന ജനറൽ സെക്രട്ടറി എൽ അനിതയാണ് ഹസീന മുനീറിനെ സസ്‌പെൻഡ് ചെയ്‌തത്.
Most Read| വധശിക്ഷ; നിമിഷ പ്രിയയുടെ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്രം