തിരുവനന്തപുരം: സംഘപരിവാർ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും, ന്യൂനപക്ഷ വിഭാഗത്തെ സംഘപരിവാർ കാണുന്നത് ആഭ്യന്തര ശത്രുക്കളായാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്‌ലിമിനെയും ക്രിസ്‌ത്യാനിയെയും ശത്രുക്കളായാണ് സംഘപരിവാർ കാണുന്നത്. മതന്യൂനപക്ഷങ്ങളെ ആശങ്കയിൽ ആക്കുന്ന നടപടിയാണ് ബിജെപി സർക്കാർ സ്വീകരിക്കുന്നത്. മതനിരപേക്ഷതയാണ് ഭരണഘടനാ ഉറപ്പു നൽകുന്ന പ്രധാന കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉൽഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി ബിജെപിയെയും ആർഎസ്എസിന്റെയും രൂക്ഷമായി വിമർശിച്ചത്. കേരളത്തിലെ ക്രിസ്‌ത്യൻ വിഭാഗത്തെ സംഘപരിവാർ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് നല്ല ഉദ്ദേശ്യത്തോടെയല്ല എന്നത് അവർക്ക് മനസ്സിലാക്കാൻ ആകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ആർഎസ്എസ് ഏതെല്ലാം തരത്തിൽ ആളെക്കൂട്ടാൻ ശ്രമിക്കുന്നുവെന്ന് എല്ലാവർക്കും അറിയാം. കേരളത്തിലെയും പുറത്തെയും സംഘപരിവാറുകാർ വ്യത്യസ്‌തരല്ല. ഒരേ മനോഭാവം ഉള്ളവരാണ്. സംഘപരിവാറിന്റെ യഥാർഥ മുഖം ഇവിടെ എടുക്കാൻ കഴിയില്ല. അതുണ്ടായാൽ അവരെ ചെറുക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുമെന്ന് അവർക്കറിയാം- മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷ വിഭാഗത്തെ ആഭ്യന്തര ശത്രുക്കൾ ആയാണ് സംഘപരിവാർ കാണുന്നത്. ന്യൂനപക്ഷം രാജ്യത്തുണ്ടാകാൻ പാടില്ലെന്ന തത്വസംഹിതമാണ് അവരുടേത്. ആഭ്യന്തര ശത്രുക്കളെ നേരിടുന്നതിന് ഹിറ്റ്ലറുടെ ജർമനി മാതൃക കാണിച്ചിട്ടുണ്ടെന്നാണ് ആർഎസ്എസുകാരുടെ ഗുരു ഗോൾവാൾക്കർ പറഞ്ഞിട്ടുള്ളത്. കൂട്ടക്കശാപ്പാണ് ആ മാതൃകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകം തന്നെ ഇന്നൊരു പ്രത്യേക സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. അങ്ങനൊരു കാലത്താണ് നമ്മുടെ രാജ്യത്ത് മുസ്‌ലിംമിനെയും ക്രിസ്‌ത്യാനികളേയും ന്യൂനപക്ഷ വിഭാഗങ്ങളെയും ശത്രുക്കളായി കാണുന്ന നിലപാട് സംഘപരിവാറിന്റെ ഭാഗത്തു നിന്നുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത് മുസ്‌ലിം വിഭാഗമാണ്-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ബുൾഡോസറുകൾ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളുടെ താമസസ്‌ഥലം ഇടിച്ചു തകർക്കുന്നത് നാം കണ്ടതാണ്. ഹരിയാനയിൽ നമസ്‌കരിച്ചു കൊണ്ടിരുന്ന മുസ്‌ലിംങ്ങളുടെ നേരെയാണ് ബജ്‌രംഗ്‌ദൾ ആക്രമണം നടത്തിയത്. അത് വളരെ പഴയ കഥയല്ല. എന്താണ് സംഘപരിവാർ ഇവിടുത്തെ മുസ്‌ലിംങ്ങളോട് സ്വീകരിക്കുന്ന സമീപനമെന്നാണ് ഇതെല്ലം വ്യക്‌തമാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചു കൊണ്ടുവരാൻ ശ്രമം നടക്കുകയാണ്. ഇതിന് ഇരയാകുന്നത് സ്‌ത്രീകളാണ്. ഇത്തരം കാര്യങ്ങളെ പ്രോൽസാഹിപ്പിക്കുന്ന സ്‌ത്രീകൾ ഉണ്ടെന്നത് നിർഭാഗ്യകരമാണ്. സ്‌ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അക്രമിയെ കുറ്റപ്പെടുത്തുന്നതിന് പകരം ആക്രമണത്തിന് ഇരയായ സ്‌ത്രീയെ കുറ്റപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. ഇവിടെ ഇപ്പോൾ ‘വിക്‌ടിം ഷെയിമിംഗാണ്’ നടക്കുന്നത്. സ്‌ത്രീകൾ അടിച്ചമർത്തപ്പെടണമെന്ന ഒരു വിഭാഗത്തിന്റെ താൽപര്യമാണ് ഇതിനൊക്കെ പിന്നിലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read: വായ്‌പാ തട്ടിപ്പ്; ചന്ദാ കൊച്ചാറിനെയും ഭർത്താവിനെയും ജയിൽ മോചിതരാക്കാൻ ഉത്തരവ്