ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസം രൂക്ഷമായി തുടരുന്നു. പ്രദേശത്ത് കടുത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഉപഗ്രഹ സർവേയുടെ അടിസ്‌ഥാനത്തിൽ 4000 പേരെ ഇതിനോടകം ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. സൈന്യത്തിന്റെയും ഐടിബിപിയുടെയും കെട്ടിടങ്ങളിൽ വിള്ളൽ കണ്ടെത്തി. ആവശ്യമായ മുൻ കരുതൽ നടപടി സ്വീകരിച്ചതായും അധികൃതർ വ്യക്‌തമാക്കി.
വിഷയത്തിൽ ഉന്നതതലസംഘം മുഖ്യമന്ത്രി പുഷ്‌പർ സിങ് ധാമിയുമായി കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. ബോർഡർ മാനേജ്‌മെന്റ് സെക്രട്ടറി ഡോ.ധർമേന്ദ്ര സിങ് ഗന്ദ്‌വറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്. മുഴുവൻ ബാധിതരെയും കണ്ടെത്താൻ എൻഡിആർഎഫും ജില്ലാ ഭരണകൂടവും സർവേകൾ തുടരുകയാണ്.
ഉപഗ്രഹ സഹായത്തോടെ നടത്തിയ സർവേയുടെ അടിസ്‌ഥാനത്തിൽ 4000പേരെയാണ് ഇതിനകം ജോഷിമഠിൽ നിന്ന് മാറ്റിപ്പാർപ്പിച്ചത്. 600ൽ ഏറെ കെട്ടിടങ്ങൾ ഭാഗികമായി തകരുകയോ വിള്ളൽ വീഴുകയോ ചെയ്‌തെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇവിടങ്ങളിൽ താമസിച്ചിരുന്നവരെ പൂർണമായി ഒഴിപ്പിച്ചു. ഐടിബിപി, കരസേനാ മന്ദിരങ്ങൾക്കും വിള്ളലുണ്ട്.
അപകടകരമായ 200 വീടുകൾ ഇതിനകം മാർക്ക് ചെയ്‌തു. ജോഷിമഠിലെ മുപ്പത് ശതമാനത്തോളം പ്രദേശത്തെയും ഭൗമപ്രതിഭാസം ബാധിച്ചുവെന്നാണ് കേന്ദ്രം ചുമതലപ്പെടുത്തിയ വിദഗ്‌ധ സംഘത്തിന്റെ വിലയിരുത്തൽ. ഉന്നതതല സമിതി പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോർട് സമർപ്പിക്കും.
വീടുകളിൽ വലിയ വിള്ളൽ, ഭൂമിക്കടിയിൽ നിന്ന് ശക്‌തമായ നീരൊഴുക്ക് എന്നിവയാണ് ജോഷിമഠിലെ ജനങ്ങൾ നിലവിൽ നേരിടുന്ന പ്രധാന പ്രശ്‌നം. അതിശൈത്യത്തിൽ ഭൗമ പ്രതിഭാസത്തിന്റെ തീവ്രതയും കൂടി. പല വീടുകളും നിലംപൊത്തി. റോഡുകൾ വിണ്ടുകീറി. രണ്ടു വാർഡുകളിൽ കണ്ടു തുടങ്ങിയ പ്രശ്‌നം പത്തിലേറെ വാർഡുകളിൽ ഭീഷണി ആയതോടെയാണ് പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയത്.
ജനരോക്ഷം ശക്‌തമായതോടെ കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെടുകയായിരുന്നു. പിന്നാലെ സംസ്‌ഥാന സർക്കാർ നടപടികൾക്ക് വേഗം കൂട്ടി. ദുരിതബാധിത മേഖലകൾ കഴിഞ്ഞ ദിവസം സന്ദർശിച്ച ശേഷമാണ് ഗുരുതര സാഹചര്യത്തിൽ കഴിയുന്ന 600 ലേറെ കുടുംബങ്ങളെ ഉടൻ മാറ്റിപ്പാർപ്പിക്കാൻ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി നിർദ്ദേശം നൽകിയത്.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കേന്ദ്ര ജല കമ്മീഷൻ, പരിസ്‌ഥിതി മന്ത്രാലയ പ്രതിനിധികളാണ് ജോഷിമഠിലെത്തി സ്‌ഥിതിഗതികൾ വിലയിരുത്തുന്നത്. ഇതിനിടെ, ജോഷിമഠിനെ സംരക്ഷിക്കാം കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ശങ്കരാചാര്യമഠത്തിലെ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി സുപ്രീംകോടതിയെ സമീപിച്ചു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് ജനങ്ങൾക്ക് നഷ്‌ടപരിഹാരം നേടിയെടുക്കാൻ കോടതി ഇടപെടണമെന്നാണ് ആവശ്യം.
Most Read: കോലാറിൽ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപനം; നിർണായക നീക്കവുമായി സിദ്ധരാമയ്യ